വാഷിങ്ടൻ: യുഎസ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2003ൽ അശ്ലീല ഉള്ളടക്കമുള്ള കത്ത് അയച്ചെന്ന വിവാദം പ്രചരിക്കവേ, വാർത്ത പുറത്തുവിട്ട വാൾസ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ട കേസ് നൽകി ട്രംപ്. യുഎസ് മാധ്യമത്തിനെതിരെ 10 ബില്യൻ ഡോളർ (1000 കോടി) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് കേസ്. റൂപർട്ട് മർഡോക്ക്, രണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ എന്നിവർക്കെതിരെയാണ് ട്രംപ് ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. പ്രതികൾ അപകീർത്തിപ്പെടുത്തുകയും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തെന്നും അത് മാനനഷ്ടമുണ്ടാക്കിയെന്നുമാണ് ട്രംപ് പരാതിയിൽ പറയുന്നത്.
എപ്സ്റ്റീന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അയച്ച കത്തിൽ കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്‌നചിത്രം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എപ്സ്റ്റെന്റെ കൂട്ടുപ്രതിയായിരുന്ന, ഇപ്പോഴും ജയിലില്‍ കഴിയുന്ന ഗിസ്ലെയ്ന്‍ മാക്‌സ്‌വെൽ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ ട്രംപ് പങ്കെടുത്തിരുന്നു എന്ന് വാള്‍സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച ആരോപണം അദ്ദേഹം കഴിഞ്ഞ ദിവസം ശക്തമായി നിഷേധിച്ചിരുന്നു. ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കത്തില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നും വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്തയിൽ പറഞ്ഞിരുന്നു.
എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ എന്നാണ് ട്രംപ് കത്തിൽ എഴുതിയിരുന്നത്. എന്നാല്‍ ഈ വാചകം എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ട്രംപ് വാദിക്കുന്നത്. ഇതു താനെഴുതിയ കത്തല്ലെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് പറഞ്ഞു. കത്തില്‍ കാണുന്നത് തന്റെ ഭാഷയല്ല. സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും ട്രംപ് പറഞ്ഞു.