വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ആണവപ്ലാന്റുകൾ ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ട്രംപ് നിർണായക തീരുമാനം തുറന്നുപറഞ്ഞത്. ഹോർമുസിലൂടെയുള്ള എണ്ണ ആവശ്യമുള്ള രാജ്യങ്ങൾ അവർക്ക് വേണമെങ്കിൽ അത് സംരക്ഷിക്കണമെന്നും പിടിച്ചെടുക്കണമെന്നും ട്രംപ് പറഞ്ഞു. ‘നമ്മുടെ ഭാവി മികച്ചനിലയിലാണ്.
ഹോർമുസ് കടലിടുക്ക് വഴി അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഭാവിയിലും അതുണ്ടാകില്ല. നമുക്ക് അത് ആവശ്യമില്ല. പക്ഷേ, ഹോർമുസ് വഴി എണ്ണ ലഭിക്കുന്ന രാജ്യങ്ങൾ ആ പാതയിൽ ശ്രദ്ധിക്കണം. അവർ അത് വിലപ്പെട്ടതായി കരുതണം. അത് പിടിച്ചെടുത്ത് വിശിഷ്ടമായി കരുതണം’, ട്രംപ് പറഞ്ഞു.ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ ആ പാത സംരക്ഷിക്കാനും നിലനിർത്താനും മുന്നോട്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്ക സഹായം നൽകുമെങ്കിലും അതിന് ഈ രാജ്യങ്ങൾ തന്നെ നേതൃത്വം നൽകണമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇനി രണ്ടുവഴികളാണുള്ളതെന്നും അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. ഒന്നുകിൽ നിങ്ങൾക്ക് അമേരിക്കയിൽനിന്ന് എണ്ണ വാങ്ങാം, അല്ലെങ്കിൽ ഹോർമുസ് സംരക്ഷിക്കാനായി വൈകിപ്പോയ ധൈര്യം വളർത്തുക എന്നതുമാണ് ട്രംപ് ചൂണ്ടിക്കാണിച്ചത്.
അതേസമയം, നിലവിലെ സംഘർഷം അവസാനിച്ചാൽ ഹോർമുസ് കടലിടുക്ക് സ്വാഭാവികമായും തുറക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനെ ഉന്മൂലനം ചെയ്യുന്നതിന്റെ കഠിനമായഭാഗങ്ങളെല്ലാം പൂർത്തിയായെന്നും അതിനാൽ ഹോർമുസ് തുറക്കുന്നത് എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
















































