ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദൾ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദൾ പ്രവർത്തകർ സമരം നടത്തിയത്. ചിലർ ഔട്ട്‌ലെറ്റിന്റെ ഷട്ടർ വലിച്ച് താഴ്ത്താനും ശ്രമിച്ചു. പ്രതിഷേധക്കാർ റസ്റ്റോറന്റിൽ പ്രവേശിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ശ്രാവണ മാസത്തിൽ ഔട്ട്ലെറ്റ് അടച്ചുപൂട്ടുകയോ അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കൻവാർ യാത്രയിൽ മാംസാഹാരം വിളമ്പുന്നതിൽ എല്ലാ ഭക്ഷണശാലകളും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പിങ്കി ചൗധരി പറഞ്ഞു. ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പൊതുക്രമം ലംഘിച്ചുവെന്നും സംഭവം ശ്രദ്ധയിൽപ്പെട്ട ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികൾക്കെതിരെ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.