കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപ് ആദ്യമെത്തിയത് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ. നേരിട്ടെത്തിയ ദിലീപ് കാൽതൊട്ട് വന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാമൻപിള്ള, ദിലീപിനെ പോലീസ് വേട്ടയാടുകയായിരുന്നുവെന്ന് ആരോപിച്ചു.
സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താൻ പ്രതീക്ഷിച്ചതാണെന്ന് രാമൻ പിള്ള പറഞ്ഞു. ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും രാമൻപിള്ള ആരോപിച്ചു. അതേസമയം കേസിൽ അന്വേഷണോദ്യോഗസ്ഥയായിരുന്ന ബി. സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു രാമൻപിള്ളയുടെ ഈ ആരോപണം.
അതുപോലെ അതിജീവിതയുടെ അമ്മ, കൂട്ടുകാരി രമ്യാ നമ്പീശൻ തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക് ഇല്ലെന്ന് ഇവരെല്ലാം മൊഴി നൽകി. പി.ടി. തോമസിന് ഒന്നും അറിയില്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ലെന്നും രാമൻ പിള്ള പറഞ്ഞു.
അതേസമയം ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണെന്നും രാമൻപിള്ള ആരോപിച്ചു. ദിലീപിനെ പ്രതിയാക്കാൻ മാത്രമായി ഒരു സീനിയർ ഉദ്യോഗസ്ഥ ആ ടീമിലെ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണമേൽപ്പിച്ചു. 200 സാക്ഷികളേയും വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.















































