കോട്ടയം: ഹണിട്രാപ്പ് കേസിൽ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് അയൽവീട്ടിൽ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ധന്യ അറസ്റ്റിലായത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ ധന്യ പോലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി ധന്യക്ക് ജാമ്യം അനുവദിച്ചു.
അതേസമയം ഹണിട്രാപ്പിൽ യുവാവിനെ കുടുക്കിയ ധന്യ, മുൻപു ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കേസിൽ കുടുക്കിയ കേസിലും പ്രതിയാണ്. ഹണി ട്രാപ്പ് കേസിൽ യുവാവ് പരാതി നൽകിയതിനു പിന്നാലെ ഗാന്ധിനഗർ പോലീസ് ധന്യക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തെന്നു കാണിച്ച ധന്യ വിജിലൻസിനു പരാതി നൽകുകയായിരുന്നു. പിന്നീടു കള്ളപ്പരാതിയാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ പോലീസ് കേസെടുത്തു. ഉന്നതങ്ങളിൽ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയും ഇത്തരത്തിൽ കള്ളക്കേസുകളിൽ കുടുക്കി പണം തട്ടിയെടുത്തെന്നാണ് വിവരം.
2022 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു യുവാവിനെ ഹണിട്രാപ്പിൽ പെടുത്തിയ സംഭവം നടന്നത്. ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയിൽ ധന്യയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുഎസ് ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരനായ യുവാവ്. സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങൾ എടുക്കുകയും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, യുവതിയുടെ അർജുൻ ഗോപി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവതിയും സംഘവും പകർത്തിയ ചിത്രങ്ങൾ യുവാവിൻറെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപയാണ് ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തത്. ഇതിനിടെ പ്രതികളുടെ സുഹൃത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തൻറെ അക്കൗണ്ടിലേക്കും പണം ആവശ്യപ്പെട്ട് വാങ്ങിയെടുത്തു. പരാതിക്കാരൻറെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്റെ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. വീണ്ടും ഭീഷണി തുടർന്നപ്പോഴാണ് പരാതിക്കാരൻ ഉന്നത പോലീസ് അധികൃതരെ സമീപിച്ചത്. ഇതോടെ ഈ കേസ് തേച്ചുമാച്ചുകളയാൻ പോലീസ് ഉദ്യോഗസ്ഥനെ കരുവാക്കുകയായിരുന്നു.