പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചക്കേസിൽ നിർണായക നീക്കം. ശബരിമല സ്വർണക്കവർച്ചക്കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു അറസ്റ്റിൽ. ഇന്നലെ രാത്രി 10ന് പെരുന്നയിലെ വീട്ടിലെത്തിയതാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു.
അതേസമയം മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കൂടുതൽ സുപ്രധാനമായ വിവരങ്ങൾ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദേവസ്വത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ബോർഡിന്റെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് നിലവിൽ കസ്റ്റഡിയിൽ ആയിരിക്കുന്നത്.
ഇയാളിലൂടെ തൊണ്ടി മുതൽ കണ്ടെത്തുന്നതിനൊപ്പം ഗൂഢാലോചന പുറത്തു കൊണ്ടുവരികയും ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മുരാരി ബാബുവിന്റെ റോൾ എന്താണ്, ആർക്കു വേണ്ടിയാണ് പ്രവർത്തിച്ചത് എന്നിവയെല്ലാം അന്വേഷണ സംഘത്തിന് അറിയണം. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും ബാബുവിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തേക്കും. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം. ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം.
നേരത്തെ മുതൽ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവർത്തിച്ചിരുന്നത്. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞിട്ടുണ്ട്.