തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ പരാതിക്കാരികൾക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന പരാതി ഉയർന്നു. വ്യക്തിഹത്യക്കും സോഷ്യൽ മീഡിയ വഴിയുള്ള അപമാനത്തിനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരികൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾക്കുമെതിരെയാണ് പ്രധാനമായും പരാതി.
രണ്ടാമത്തെ കേസിലെ പരാതിക്കാരി, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ തുടർച്ചയായി അധിക്ഷേപം നടക്കുന്നതായി ആരോപിച്ചാണ് പരാതി നൽകിയത്. അതേസമയം, മൂന്നാം കേസിലെ പരാതിക്കാരി നിയാസ് മലബാറി എന്ന അക്കൗണ്ടിനും മറ്റ് വ്യാജ അക്കൗണ്ടുകൾക്കുമെതിരെ രണ്ട് വ്യത്യസ്ത പരാതികൾ സമർപ്പിച്ചു.
പരാതികളെ ഗൗരവകരമായി പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി അടിയന്തര അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശം നൽകി. പോലീസ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക അന്വേഷണ സംഘ യോഗത്തിൽ പരാതികൾ പരിശോധിച്ച ശേഷം പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ കേസെടുക്കാൻ തീരുമാനമായി.
ഫെനി നൈനാനെതിരായ പരാതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. മറ്റ് പരാതികളിൽ കാസർകോട്, പത്തനംതിട്ട സൈബർ പോലീസ് വിഭാഗങ്ങൾ അന്വേഷണം നടത്തും.


















































