ഹവാന: രാജ്യതലസ്ഥാനമായ ഹവാനയിൽ പ്രവർത്തിക്കുന്ന യുഎസ് എംബസിക്ക്, ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നിഷേധിച്ച് ക്യൂബൻ സർക്കാരിന്റെ പ്രതികാരം. എംബസിയിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി രണ്ട് കണ്ടെയ്‌നർ ഡീസൽ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് യുഎസ് എംബസി ക്യൂബൻ സർക്കാരിനോട് തേടിയിരുന്നത്.
എന്നാൽ യുഎസ് നയതന്ത്ര മിഷന്റെ അഭ്യർഥനയെ ‘നാണംകെട്ടത് എന്ന് ക്യൂബൻ സർക്കാർ വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യൂബയ്ക്കു മേലുള്ള യുഎസിന്റെ ഊർജ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി കടുത്തപ്രതിസന്ധിയിലാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യം.
നിലവിൽ പ്രകൃതിവാതകം, സൗരോർജം, താപവൈദ്യുത നിലയം എന്നിവയെ ആശ്രയിച്ചാണ് രാജ്യം മുന്നോട്ടുപോകുന്നത്. അതിനിടെയാണ് യുഎസ് എംബസിയുടെ അഭ്യർഥന വന്നത്. അതേസമയം, ക്യൂബ ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ചിരുന്നില്ലെന്നും എന്നാൽ, ഷിപ്പ്‌മെന്റ് എത്തിയതിന് പിന്നാലെ അനുമതി നിഷേധിക്കുകയായിരുന്നു എന്നുമാണ് അറിയുന്നത്.
അതേസമയം കഴിഞ്ഞ 18 മാസമായി അനുഭവപ്പെടുന്ന ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കത്തെ ജനറേറ്ററുകളുടെ സഹായത്താലാണ് യുഎസ് എംബസി നേരിടുന്നത്. ഇന്ധനം ലാഭിക്കുന്നതിനായി എംബസിയിലെ ജീവനക്കാർ കൂട്ടം ചേർന്നാണ് താമസിക്കുന്നത്. ഇവരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഡീസൽ ഇറക്കുമതിക്ക് അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിൽ എംബസിക്ക് ജീവനക്കാരെ കുറയ്‌ക്കേണ്ടതായി വന്നേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഊർജക്ഷാമം ആശയവിനിമയം, വിദ്യാഭ്യാസം തുടങ്ങി ക്യൂബയുടെ വിവിധ മേഖലകളെ സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ആശുപത്രികളിൽ ശസ്ത്രക്രിയകൾ പോലും മാറ്റിവെച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.















































