കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ മരണം ഏവരേയും ഞെട്ടിച്ച സംഭവമാണ്. എന്നാൽ ആ ദാരുണ സംഭവത്തെ ഇടത് സൈബർ ഹാന്റിലുകൾ കൈകാര്യം ചെയ്ത രീതി കാണുമ്പോൾ ചോര തന്നെ കൊതുകിനു കൗതുകം എന്ന പഴമൊഴി ഓർമ വരുകയാണ്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയെതുടർന്നാണ് തന്റെ ഓഫീസിൽ വച്ച് റോയി ജീവനൊടുക്കിയെതെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങളിൽ നിന്നും മനസിലാക്കാവുന്നത്. എന്നാൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിക്കത്തക്ക എന്ത് സമ്മർദ്ദമാണ് ചെലുത്തിയതെന്നത് ഇനിയും പുറത്ത് വന്നിട്ടില്ല. ഇൻകം ടാക്സ് വകുപ്പിന്റെ ഇതു സംബന്ധിച്ച വിശദീകരണവും ഇതുവരെ വന്നിട്ടില്ല.
എന്നാൽ സംഭവം പുറത്തറിഞ്ഞ നിമിഷം മുതൽ ഇഡിയുടെ റെയ്ഡിനെ തുടർന്നാണ് റോയ് ആത്മഹത്യ ചെയ്തതെന്നും ഇത് ബിജെപി സർക്കാർ ചെയ്യിച്ചതാണെന്നും ഒക്കെയുള്ള രീതിയിൽ ആണ് ഇടത് പ്രവർത്തകർ പ്രചരണം ആരംഭിച്ചത്. പരിശോധന നടത്തിയത് ഇഡിയല്ലെന്നും ഇൻകം ടാക്സ് ആണെന്നും മാധ്യമങ്ങൾ പലതവണ വിശദീകരിച്ചിട്ടും ഇടത് സൈബർ കടന്നലുകൾ ഇഡിയുടെ പിന്നാലെ തന്നെ തെറിയഭിഷേകവുമായി തുടരുകയാണ്. കഴിഞ്ഞ തവണ എറണാകുളം മണ്ഡലത്തിൽ മത്സരിച്ച കെജെ ഷൈൻ ടീച്ചർ എന്ന അധ്യാപിക പോലും ഇഡി തന്നെയാണെന്ന് ഇന്നും പറയുമ്പോൾ ഈ പ്രോപ്പഗാൻഡ കൃത്യമാണ്. ഇത് ഇടത് കനഗോലു നിയന്ത്രിക്കുന്ന ഗീബൽസിയൻ പ്രചരണം തന്നെ.
വിഷയത്തിൽ ഇൻകം ടാക്സ് വകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാൽ ഇതിനെക്കുറിച്ച് പ്രചരിക്കുന്ന നിരവധി അഭ്യൂഹങ്ങളിലേക്ക് തൽക്കാലം കടക്കുന്നില്ല. പക്ഷേ ഏതു വിഷയത്തേയും പൊളിറ്റിക്കലി ദുർവ്യാഖ്യാനം ചെയ്യുന്ന സിപിഎമ്മിന്റെ നുണപ്രചരണത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. മാത്രമല്ല ഡോ റോയ് നിലവിൽ ഏതെങ്കിലും തരത്തിൽ ബിജെപി സർക്കാരിനെതിരെ നിലപാടെടുത്തിട്ടുള്ളതായി പൊതുമണ്ഡലത്തിൽ യാതൊരു തെളിവുമില്ല. പ്രത്യേകിച്ചും ഡോ റോയ് സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്നയാൾ എന്ന നിലയിൽ നാളിതു വരെ നൽകിയ എണ്ണമറ്റ അഭിമുഖങ്ങളിലും പൊതു പരിപാടികളിലെവുടെയും കേന്ദ്ര സർക്കാരിനെയോ സംസ്ഥാന സർക്കാരുകളേയോ കുറ്റപ്പെടുത്തുന്നതായി കണ്ടിട്ടുമില്ല. പിന്നെ പലരും സാബു ജേക്കബ് ചെയ്തപോലെ ബിജെപിയിൽ ചേർന്നാൽ ഇതു സംഭവിക്കുകയില്ലായിരുന്നു എന്ന പേരിൽ പ്രചരണവും നടത്തുന്നുണ്ട്. അതിൽ കുറേ വാസ്തവമുള്ളതുമാണ്, കാരണം ബിജെപിയുമായി അടുത്തു നിൽക്കുന്ന വ്യവസായികൾക്ക് ഇത്തരം ഭരണകൂട ഏജൻസികളുടെ കയിൽ നിന്നും പരിക്കേൽക്കാറില്ല എന്നത് നമുക്കു മുന്നിലുള്ള വസ്തുത തന്നെയാണ്. എന്നാൽ യാതൊരു പൊളിറ്റിക്കൽ ചായ്വും കാണിക്കാത്ത ഡോ റോയ് ബിജെപിയെ അങ്ങനെ ശത്രുപക്ഷത്ത് നിർത്തിയതായി ഒരിടത്തും തെളിവില്ല. മാത്രമല്ല ഒരു ചെറിയ സ്ഥാപനത്തിൽ നിന്ന് ഇത്ര വലിയ സാമ്രാജ്യം കെട്ടിപ്പടുത്തേെങ്കിൽ രാഷ്ട്രീയക്കാരെ എങ്ങനെ ഹാന്റിൽ ചെയ്യണം എന്നറിയാത്ത ആളുമാവില്ല ഡോ റോയ്. അതുകൊണ്ട് ഇൻകം ടാക്സിന്റെ വിശദീകരണം വരുന്നതു വരെ ആ വിഷയത്തിൽ കാത്തിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
എക്കാലത്തും സംരഭകരെ മുതലാളിമാരെന്നും ബൂർഷ്വകളെന്നും പറഞ്ഞ് എക്കാലത്തും ശത്രു പക്ഷത്ത് നിർത്തിയിരുന്ന സിപിഎം സമീപകാലത്ത് തങ്ങൾക്ക് മുന്നിൽ വളയുന്ന മുതലാളിമാരെ വലിയ ദാനശീലരും മഹാന്മാരുമായി ചിത്രീകരിക്കുന്ന പുതു രീതി കാണുന്നുണ്ട്, പക്ഷെ തങ്ങൾക്ക് പണം നൽകാത്ത, തങ്ങൾക്കു മുന്നിൽ നട്ടെല്ല് വളക്കാത്ത സംരഭകരെ മുച്ചൂടും നശിപ്പിക്കുന്ന പ്രവണതയും ഇക്കൂട്ടർക്കുണ്ട്. പറഞ്ഞു വരുന്നത് ആന്തൂർ സാജനെകുറിച്ചാണ്. ആ സംരഭകൻ ആത്മഹത്യ ചെയ്ത സംഭവം നിങ്ങൾക്കോർമയുണ്ടാവും. ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ ചെയർപേഴ്സനായ മുൻസിപ്പാലിറ്റിയുടെ ശത്രുതകൊണ്ട് ജീവനൊടുക്കിയ സംരഭകൻ.
2019 ജൂൺ 18-നാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ ബക്കളം പ്രദേശത്ത് നിക്ഷേപിച്ച 15-18 കോടി രൂപയുടെ കൺവെൻഷൻ സെന്റർ പ്രോജക്ടിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മർദ്ദത്താൽ നൈജീരിയ ആസ്ഥാനമായുള്ള എൻആർഐ വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ സാജൻ, തന്റെ സമ്പാദ്യം ഉപയോഗിച്ച് ‘പാർത്ഥ’ എന്ന പേരിലുള്ള അത്യാധുനിക കൺവെൻഷൻ സെന്റർ നിർമിച്ചിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ആന്തൂർ മുനിസിപ്പാലിറ്റി ഓക്യുപൻസി സർട്ടിഫിക്കറ്റ് നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുടുംബം പറയുന്നു.
മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി.കെ. ശ്യാമള സാജനോട് വൈരാഗ്യം പ്രകടിപ്പിച്ചിരുന്നതായി സാജന്റെ ഭാര്യ ബീന ആരോപിച്ചു. സാജൻ പ്രോജക്ടിന്റെ അനുമതി കുടുങ്ങിയപ്പോൾ മുൻ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സമീപിച്ചിരുന്നു. ഇതാണ് ശ്യാമളയെ ചൊടിപ്പിച്ചത്, “ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല” എന്ന് അവർ പറഞ്ഞതായി ബീന പറയുന്നു. തുടർന്ന് മുനിസിപ്പാലിറ്റി അധികൃതർ ആറ് നോട്ടീസുകൾ നൽകി, നിർമാണത്തിലെ ചെറിയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഹറാസ് ചെയ്തു. ഒരു ആറാമത്തെ നോട്ടീസ് കൈപറ്റിയതിനുശേഷമാണ് സാജൻ ആത്മഹത്യ ചെയ്തത്.
ആത്മഹത്യയ്ക്ക് ശേഷം, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സംസ്ഥാന അസംബ്ലിയിൽ പ്രതിഷേധിച്ചു, വാക്കൗട്ട് നടത്തി. സിപിഎം നിയന്ത്രിത മുനിസിപ്പാലിറ്റിയുടെ “റെഡ് ടേപ്പിസം” ആണ് കാരണമെന്ന് അവർ ആരോപിച്ചു. തുടർ നടപടിയായി സർക്കാർ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും, 18 ദിവസത്തിനുള്ളിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകുകയും ചെയ്തു.
ഈ സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഫയലുകൾ വിളിച്ചുവരുത്തുകയുമുണ്ടായി. ഈ സംഭവത്തിൽ ആത്മഹത്യയ്ക്ക് ശേഷം, പാർട്ടി പ്രവർത്തകർ കുടുംബത്തെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപണം ഉയർന്നു. പോലീസ് അന്വേഷണത്തിനിടെ കുടുംബത്തെ ഭീഷണിപ്പെടുത്തി, ശ്യാമളയെ സംരക്ഷിക്കാൻ ശ്രമിച്ചതായി ഡിസിസി പ്രസിഡന്റ് സതീശൻ പച്ചേനി മൊഴി നൽകി, ലോക്കൽ പാർട്ടി ലീഡേഴ്സിന്റെ വൈരാഗ്യം പ്രോജക്ടിനെ തടസ്സപ്പെടുത്തിയതായും ആരോപണമുയർന്നു.
സിപിഎം മൗത്ത്പീസായ ദേശാഭിമാനി പത്രം, സാജന്റെ ആത്മഹത്യയ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ കാരണമാണെന്ന് റിപ്പോർട്ട് ചെയ്തു. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയെ അപമാനിക്കുന്ന രീതിയിൽ മുൻപേജിൽ ഗോസിപ്പ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് കുടുംബത്തെയും തന്നെയും അപമാനിക്കുന്നതായും നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ബീന പറഞ്ഞു. താനും മക്കളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. കൈരളി ടിവി റിപ്പോർട്ടുകളിലും സമാനമായ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതായിരുന്നു. ചാനൽ പൊതുവെ സിപിഎം നിലപാടുകൾ പ്രതിഫലിപ്പിച്ചു, മുനിസിപ്പാലിറ്റിയുടെ തെറ്റില്ലെന്ന് വാദിച്ചു.
ഇപ്പോൾ ഡോ റോയിയുടെ ദുരന്തത്തിൽ ബിജെപിയെ കുറ്റപ്പെടുത്തുന്ന സിപിഎം അന്ന് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് വാദിക്കുകയായിരുന്നു ചെയ്തത്. ആത്മഹത്യയ്ക്ക് മറ്റ് വ്യക്തിപരമായ കാരണങ്ങൾ ഉണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ തെറ്റ് സമ്മതിച്ചു, പക്ഷേ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ് നൽകി. ഒടുവിൽ ഇടതു സർക്കാരിന്റെ പോലീസ് അന്വേഷണം ആത്മഹത്യാ സഹായത്തിന് ആരെയും കുറ്റപ്പെടുത്താതെ അവസാനിപ്പിക്കുകയും ചെയ്തു. കണ്ണൂരിൽ ജയരാജനും ഗോവിന്ദനും ഇടയിലെ പാർട്ടിക്കുള്ളിലെ പോര് ഇതിനു പിന്നിലുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പാർട്ടി നിഷേധിക്കുകയായിരുന്നു.
തങ്ങൾക്ക് സംഭവന നൽകാത്ത തങ്ങളുടെ ഭീഷണികൾക്ക് വഴങ്ങാത്ത സംരംഭകരെ ഇങ്ങനെ തീർത്ത സിപിഎം ആണ് ഇപ്പോൾ സി ജെ റോയിയുടെ ദുരന്തത്തിൽ വിലപിക്കുന്നത്. അതിനു ഒരൊറ്റ കാരണമേയുള്ളു, ഈ വിഷയം എങ്ങനെയെങ്കിലും കുപ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തിരിച്ച് തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തിൽ കുറച്ച് മൈലേജുണ്ടാക്കുക എന്നതു മാത്രം. പക്ഷേ ആന്തൂർ സാജൻ സംഭവം പോലെയുള്ള ഭൂതകാല പ്രവൃത്തികൾ മലയാളികളുടെ മനസിൽ മായാത്തിടത്തോളം ഇത്തരം ഗീബൽസിയൻ പ്രോപ്പഗാൻഡകൾ അത്രകണ്ട് ഫലപ്രദമാകാൻ പോകുന്നില്ല എന്നതാണ് വാസ്തവം

















































