നാലുവോട്ടിന് വേണ്ടി ആദർശവും നിലപാടും ബലികഴിക്കുന്നവരല്ല ഞങ്ങൾ എന്ന സഖാക്കളുടെ ഭയങ്കരമാന വീരവാദം പലതവണ കേട്ടിട്ടുള്ളവരായിരിക്കും നിങ്ങളെല്ലാം. എന്നാൽ നാല് വേണ്ട അരവോട്ട് കിട്ടുമെന്നുറപ്പായാൽ എന്ത് ആദർശവും നിലപാടും ഒക്കെ ചുരുട്ടി കക്ഷത്തിൽ വച്ച് വോട്ടിനു പിന്നാലെ പോയി വോട്ട് തരുന്നവരെ വെളുപ്പിച്ചെടുക്കുന്ന ചരിത്രമാണ് സത്യമെന്നതും അനുഭവങ്ങളിലൂടെ നമ്മൾ എത്ര കണ്ടിരിക്കുന്നു. ഇപ്പോൾ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വർഗീയവാദികളായി ജമായത്തെ ഇസ്ലാമി പണ്ട് നമ്മൾക്ക് വോട്ട് ചെയ്തിരുന്നപ്പോൾ എത്ര പത്തരമാറ്റ് മതേതരവാദികളായിരുന്നു, അല്ലേ സഖാക്കളേ. പറഞ്ഞു വരുന്നത് നാലുവോട്ടിന് വേണ്ടി എന്ത് തറ പരിപാടിയും നടത്താൻ യാതൊരു ഉളുപ്പുമില്ലാത്തവരാണ് കേരളത്തിലെ സഖാക്കൾ. തലകുത്തി മറഞ്ഞിട്ടും കിട്ടില്ല എന്നുറപ്പായാലാണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന തത്വത്തിൽ നാലു വോട്ടിനു വേണ്ടി നിലപാടിൽ വെള്ളം ചേർക്കാൻ നമ്മളില്ലേ എന്ന് നെഞ്ചു വിരിച്ച് പറഞ്ഞ് മറയത്ത് പോയി ആരും കാണാതെ നെഞ്ചത്തലച്ചു കരയുന്നത്.
വരുന്ന തെരഞ്ഞെടുപ്പിലേക്ക്, പിണറായി സർക്കാരിന്റെ മൂന്നാം തുടർച്ചയിലേക്ക് സർക്കാർ സംവിധാനങ്ങൾ പരമാവധി ദുരുപയോഗം ചെയ്ത് ആളുകളിലേക്ക് നുണക്കഥകൾ വിതരണം ചെയ്തത് ശരിക്കങ്ങോട് ഏറ്റില്ല എന്ന് ഇപ്പോൾ പാർട്ടിയും സർക്കാരും തിരിച്ചറിഞ്ഞു എന്നാണ് തോന്നുന്നത്. സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പ് പരസ്യങ്ങൾ ഒന്നും ഏശാതെ വന്നപ്പോൾ പാർട്ടിയുടെ ഗൃഹസന്ദർശത്തിൽ നാട്ടുകാരിൽ നിന്ന് ആട്ട് കിട്ടിത്തുടങ്ങിയപ്പോൾ സർക്കാർ ചെലവിൽ സർവ്വേ എന്നും പറഞ്ഞ് കൂലി കൊടുത്ത് കുട്ടി സഖാക്കളെ ഗൃഹസന്ദർശനത്തിന്റെ രണ്ടാം പതിപ്പിനയയ്ക്കാനുള്ള ശ്രമം കോടതി ചെവിയിൽ പിടിച്ച് നിർത്തിച്ചപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർഗോലുവും ടീമും. അതാണ് ഇരുണ്ടകാലം ഡോട്ട് കോം. ഇല്ലാത്ത വികസന കഥ എത്ര പൈസ ചെലവാക്കി പുട്ടിയടിച്ച് അവതരിപ്പിച്ചാലും പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയുമെന്നത് മനസിലാക്കി എന്നാൽ പിന്നെ നമ്മുടെ ഇല്ലാത്ത വികസനം പറഞ്ഞ് ഉള്ള വോട്ട് കൂടി കളയണ്ട എന്ന് കരുതി 10 കൊല്ലം മുമ്പ് പടിയിറങ്ങിയ UDF സർക്കാരിനെയും അന്നത്തെ മന്ത്രിമാരെയും തേജോവധം ചെയ്തും അധിക്ഷേപിച്ചും ജനങ്ങൾക്കിടയിൽ UDF നെക്കുറിച്ച് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കി ആശയക്കുഴപ്പമുണ്ടാക്കാം എന്ന കുതന്ത്രത്തിന്റെ ഔട്ട്പുട്ടാണ് ഈ ഇരുണ്ട കാലം.
എന്നാൽ അതും ചീറ്റിപ്പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഈ ഇരുണ്ട കാലം എന്ന പേരിൽ അധിക്ഷേപിച്ച് തിരിച്ചു വരല്ലേ എന്ന് വിലപിക്കുന്നതായി വെബ് സൈറ്റിൽ കാണിച്ചിരിക്കുന്ന ചില സംഭവങ്ങളിലേക്ക് നമുക്ക് ഒന്ന് നോക്കാം. അതിനു മുമ്പായി ഒരു കാര്യം കൂടി പറയാതെ വയ്യ. അന്തരിച്ച ആര്യാടൻ മുഹമ്മദിന്റേയും ഇബ്രാഹിം കുഞ്ഞിന്റേയും ചിത്രങ്ങൾ വച്ച് മകനേ തിരിച്ചു വരല്ലേ എന്ന അധിക്ഷേപം ഇവർ നടത്തിയിരുന്നു. എന്നാൽ വിവാദമായതോടെ അവരുടെ ചിത്രങ്ങൾ മാറ്റിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഈ തനി കൂതറ പരിപാടി പ്ലാൻ ചെയ്തതോടെ ആവണം CPM സൈബർ ടീമിൽ നിന്നും ചിലർ പിന്മാറിയെന്ന രീതിയിലുള്ള വാർത്തകൾ വന്നത്. എത്രയായാലും മനുഷ്യരല്ലേ, ഇങ്ങനെ പച്ച നുണയും അധിക്ഷേപവുമെല്ലാം എല്ലാവർക്കും സഹിക്കാനാവണമെന്നില്ല. അപ്പോൾ നമുക്ക് തുടങ്ങാം. ഒരു 10 പോയിന്റാണ് ഈ പരാമർശിക്കുന്നത്.
1. അന്നത്തെ ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ ചിത്രം വച്ച് മകനേ തിരിച്ചു വരല്ലേ എന്നും പറഞ്ഞ് അവതരിപ്പിക്കുന്ന അഴിമതിയാണ് ശബരിമല പാത്രം അഴിമതി. എങ്ങനുണ്ട് സഖാക്കളുടെ തൊലിക്കട്ടി. ശബരിമലയിലെ സകല സ്വർണ്ണവും അടിച്ചുമാറ്റി അയ്യന്റെ വിഗ്രഹം വരെ കച്ചോടമാക്കാൻ ശ്രമിച്ച് അഴിക്കുള്ളിൽ കയറിയ സഖാക്കളാണ് പാത്രം വാങ്ങിയതിൽ അഴിമതി കാട്ടിയവരാണ് UDF കാർ, അതുകൊണ്ട് അവർ ഇനി വരല്ലേ എന്ന് കരയുന്നത്. ശരിയാണ് അവർ വന്നാൽ നമ്മൾക്കെങ്ങനെ സ്വർണ്ണപ്പാളികളും കൊടിമരവും വിഗ്രഹവും അടിച്ചുമാറ്റാനാവും. ആഗോള അയ്യപ്പസംഗമം നടത്തി നടക്കാത്ത പരിപാടിയുടേയും കഴിക്കാത്ത ഭക്ഷണത്തിന്റേയും കണക്കു പറഞ്ഞ് പൈസ അടിച്ചുമാറ്റാനാവും.
ഇനി അടുത്തത് നോക്കാം.
2. ഗെയിൽ പദ്ധതിക്ക് ഫുൾസ്റ്റോപ്പിട്ട UDF കാലം തിരിച്ചു വരല്ലേ എന്നാണ് സഖാക്കളുടെ അടുത്ത കരച്ചിൽ. നമുക്ക് രണ്ട് ചിത്രങ്ങൾ നോക്കാം. ഗെയിൽ പദ്ധതിയുമായി അന്നത്തെ സർക്കാർ മുന്നോട്ട് പോവാൻ ശ്രമിച്ചപ്പോൾ നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് സമരത്തിനിറക്കി പദ്ധതി നടപ്പാക്കുന്നതിന് തടസ്സം നിന്നത് ആരാണെന്ന് അതിൽ നിന്നു തന്നെ മനസിലാവും. അന്ന് പദ്ധതി നടപ്പാക്കുന്നതിനെതിരെ സമരം നയിച്ച പ്രധാനി ഇന്നത്തെ വ്യവസായ മന്ത്രിയും വികസന വാഗ്ദോരണി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉരുവിട്ടു കൊണ്ടിരിക്കുന്ന നവമാർക്സിയനുമായ പി രാജീവാണ്. ഇരുണ്ടകാലത്തിന്റെ യഥാർത്ഥ കാരണക്കാർ അപ്പോൾ അന്ന് വികസന പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ച UDF സർക്കാരാണോ അതിന് തടസമായി നിന്ന LDF നേതാക്കളാണോ?.
ഇനി അടുത്തത് നോക്കാം.
3. കുഞ്ഞാലിക്കുട്ടിയുടെ പടം കൊടുത്ത് മകനേ തിരിച്ചുവരല്ലേ എന്ന് കരയുന്നത് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം എന്ന കാരണം പറഞ്ഞാണ്. ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ലഭിക്കുന്നത് കൊണ്ട് CPM ന് എന്തിനാണ് കിടക്കപ്പൊറുതിയില്ലാതാവുന്നത്. ലീഗിന്റെ പകുതി സീറ്റുള്ള CPI ക്ക് ഇപ്പോൾ 4 മന്ത്രിസ്ഥാനം ഇല്ലേ. മാത്രമല്ല കേരള നിയമസഭയുടെ അംഗങ്ങളുടെ എണ്ണം വച്ച് പരമാവധി 21 മന്ത്രിമാർക്കാണ് സാധ്യത. ഇപ്പോഴത്തെ മന്ത്രി സഭയിൽ പരമാവധി 21 ആളെയും കുത്തി നിറച്ചിട്ടുണ്ടല്ലോ. അപ്പോൾ ഇത് പച്ചയായ വർഗീയതയാണ് CPM പറയാതെ പറയുന്നത്. കേരളത്തിൽ മുസ്ലീം വിഭാഗമാണ് UDF വന്നാൽ ഭരണം നിയന്ത്രിക്കുക എന്ന് പറഞ്ഞ എകെ ബാലന്റെ പ്രസ്താവനയുടെ ആർട്ടിക്കുലേറ്റഡ് രൂപമാണ് കിണർഗോലുവും ടീമും എടുത്ത് വീശാൻ ശ്രമിക്കുന്നത്. ഇതുവഴി ഹിന്ദു ഭൂരീപക്ഷ വോട്ടുകൾ പരമാവധി UDF എതിരാക്കി സ്വന്തം പോക്കറ്റിലാക്കുക എന്നതാണ് ലക്ഷ്യം. അതാണ് വെള്ളാപ്പള്ളിയേയും സുകുമാരൻ നായരേയും എത്ര വില കൊടുത്തും സഹിച്ചും കൂടെ നിർത്താൻ ശ്രമിക്കുന്നതിന്റെ കാര്യവും.
4. അടുത്തതായി കെ ബാബുവിന്റെ ചിത്രം വച്ച് മകനേ തിരിച്ചുവരല്ലേ എന്ന് പറഞ്ഞ് കരയുന്നത് ബാർ കോഴയെ ഓർമിപ്പിച്ചാണ്. എന്തായാലും ഓർമിപ്പിച്ച നിലയ്ക്ക് ശരിയായി ഓർക്കണമല്ലോ. ബാർകോഴ എന്നത് കെ ബാബുവിനെതിരെയുള്ള ആരോപണമായിരുന്നോ. അന്ന് ബാർ കോഴ പേരും പറഞ്ഞ് ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ശിവൻകുട്ടിയപ്പൂപ്പൻ സ്പീക്കറുടെ കസേരയിൽ കയറി താണ്ഡവമാടിയത് ബാബുവിനെ സഭയിൽ വരുത്താതിരക്കാനായിരുന്നോ. സഖാക്കളേ നിങ്ങൾക്ക് അൽപബുദ്ധിയാണെന്നു കരുതി മലയാളികളെ മൊത്തം അങ്ങനെ കരുതല്ലേ. അന്ന് ബാർ കോഴ എന്നത് കെഎം മാണിയെ ആണ് പ്രതിക്കൂട്ടിലാക്കിയത്. ബാർകോഴയെത്തുടർന്ന് രാജി വച്ചതും കെ എം മാണിയാണ്. മാണിയുടെ വീട്ടിലെ നോട്ടെണ്ണൽ യന്ത്രവും അതിന്റെ വക 500 ക്യാമ്പയിനും ഒക്കെ മറന്നു പോയോ. അല്ല മറന്നു പോയേ പറ്റൂ. കാരണം ആ പാർട്ടി ഇപ്പോൾ നിങ്ങളുടെ സഖ്യകക്ഷിയാണ്. ആ കോഴ മാണിയെന്ന് നിങ്ങൾ വിളിച്ച നേതാവിന്റെ മകനാണ് നിങ്ങളുടെ മധ്യമേഖല ജാഥ നയിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ അംനേഷ്യ അഭിനയിച്ചോളൂ, പക്ഷേ ഇങ്ങനെ കരയുമ്പോൾ നാട്ടുകാർ ചിരിക്കുന്നതെങ്കിലും ഒന്ന് മനസിലാക്കണേ.
തീർന്നില്ല
5. എം കെ മുനീറിന്റെ ചിത്രം വച്ച് മകനേ തിരിച്ചുവരല്ലേ എന്ന് വിലപിക്കുന്നത് സർക്കാർ ചെലവിൽ 32 വിദേശ യാത്ര നടത്തി എന്നു പറഞ്ഞാണ്. നമ്മുടെ മുഖ്യനും പത്നിയും മരുമകൻ മന്ത്രിയും പത്നിയും പരിവാരവും യൂറോപ്പും അമേരിക്കയും ഇന്റോനേഷ്യയും ഒക്കെ കറങ്ങിയത് പിന്നെ സ്വന്തം ചെലവിലായിരിക്കും അല്ലേ. ഇങ്ങനെ വെടിവെക്കുമ്പോൾ അത് സ്വന്തം പൃഷ്ഠത്തിൽ കൃത്യമായി തന്നെ കൊള്ളിക്കാനുള്ള കഴിവ് നിങ്ങൾക്കല്ലാതെ മറ്റാർക്കുമില്ല സഖാക്കളേ. അതിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഓരോ പേരും പറഞ്ഞ് ഇത്തവണത്തെ മന്ത്രിസഭയിലെ ഓരോ മന്ത്രിയും പോയ കണക്കെടുത്താൽ മുനീറിന്റെ 32 ഒന്നും ഒരു കണക്കേ അല്ല. അപ്പോൾ നിങ്ങൾ അങ്ങ് മാറി നിന്ന് കരച്ചിൽ തുടർന്നോളൂ, മലയാളികൾക്ക് കാര്യം പിടികിട്ടി. ഇനിയും UDF വന്നാൽ നിങ്ങൾക്ക് ഇതുപോലെ ടൂറടിക്കാനാവില്ലല്ലോ. ശരിക്കും കരഞ്ഞോളു. വേറെ വഴിയൊന്നുമില്ല.
ഇനി 6. തിരിച്ചുവരല്ലേ എന്ന പേരിൽ നാടിനു നാണക്കേടായ സോളാർ കാലം എന്നാണ് അടുത്ത മോങ്ങൽ. 10 വർഷം ഭരിച്ചിട്ടും ആ തട്ടിപ്പ് കേസിൽ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾക്കെതിരെ എന്തെങ്കിലും നടപടികൾ എടുപ്പിക്കാൻ കഴിഞ്ഞോ. അന്ന് ഈ പേരും പറഞ്ഞ് തലസ്ഥാനം മുഴുവൻ അപ്പിയിട്ട് നാറ്റിച്ച ആ സെക്രട്ടേറിയറ്റ് സമരാഭാസം എന്തായാലും മലയാളികൾ മറന്നിട്ടില്ല. ഇനി അത് കഴിഞ്ഞ് വന്ന LDF സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അകത്ത് പോയ ഒരു കേസുണ്ടായിരുന്നല്ലോ മക്കളേ, എന്തുവാ അത്.
ഇപ്പോൾ മനസിലായല്ലോ, സംഭവം വെടി വീണ്ടും സ്വന്തം നെഞ്ചത്തേക്ക് തന്നെയാണ് കിണർഗോലു പൊട്ടിക്കുന്നത്. സ്വർണ്ണക്കൊള്ളയും മാസപ്പടിയും ഭാര്യയുടെ വിരമിക്കൽ തുകകൊണ്ട് മകൾ തുടങ്ങിയ സംരംഭവുമെല്ലാം മലയാളികൾ കൃത്യമായി തന്നെ ഓർക്കുന്നുണ്ട്.
ഇനി ഏഴാമത്തേത്. ചാകര പോലെ 612 പേഴ്സണൽ സ്റ്റാഫ് എന്നു പറഞ്ഞാണ് വെറൈറ്റി കരച്ചിൽ. സംഭവം എന്താണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യമാണ് പറയുന്നത്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഓരോരുത്തർക്കും ഇതേ എണ്ണം സ്റ്റാഫ് ഉണ്ട്. എന്നാൽ LDF വേറെ ഒരു അതിബുദ്ധി കൂടി കാട്ടിയിട്ടുണ്ട്. അതായത് രണ്ടര കൊല്ലം ഇരുന്നാൽ പെൻഷൻ കിട്ടുമെന്നതിനാൽ കൃത്യം രണ്ടര കൊല്ലം ആവുമ്പോൾ ഒരു ബാച്ച് പിരിച്ചു വിട്ട് അടുത്ത ബാച്ച് ആൾക്കാരെ കയറ്റി എല്ലാ സഖാക്കൾക്കും സർക്കാർ വക പെൻഷനുള്ള കുതന്ത്രം കൂടി അവർ നടപ്പാക്കി. എന്നിട്ടാണ് പേഴ്സണൽ സ്റ്റാഫിന്റെ പേര് പറഞ്ഞ് UDF നെ വിമർശിക്കുന്നത്. അധികം പുറകോട്ട് പോയാൽ സ്വന്തം മകളെ കുക്ക് ആയി ഗസറ്റഡ് റാങ്കിൽ നിയമിക്കുകയും പെൻഷൻ വാങ്ങിച്ചു നൽകുകയും ചെയ്ത LDF മന്ത്രയുടെ കഥ കൂടി പറയേണ്ടി വരും. തീവ്രത അളക്കുന്ന മെഷീൻ കൈയിലുള്ള അവരോട് അന്ന് അതിനെപറ്റി ചോദിച്ചപ്പോൾ എന്റെ മരുമകളാണ് എനിക്ക് ചോറ് വച്ചു തരുന്നത് എന്ന ന്യായവും നിരത്തിയത് സഖാക്കൾ സൗകര്യപൂർവ്വം അംനേഷ്യ അഭിനയിച്ചാലും മലയാളികൾ മറക്കില്ല.
ഇനി 8. അന്നത്തെ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഫോട്ടോ വച്ച് മകളേ തിരിച്ചു വരല്ലേ എന്ന് കരയുന്നത് ആദിവാസി ഫണ്ട് തട്ടിപ്പ് എന്ന് പറഞ്ഞാണ്. പ്രളയഫണ്ട് തട്ടിപ്പ്, ആഗോള അയ്യപ്പ സംഗമ തട്ടിപ്പ് എന്ന് വേണ്ട സ്വന്തം രക്തസാക്ഷികൾക്കായി പിരിച്ച ഫണ്ടിൽ നിന്നുവരെ തട്ടിപ്പ് നടത്തിയ സഖാക്കളുടെ ഈ കരച്ചിൽ കാണുമ്പോൾ നമ്മൾ എന്തു ചെയ്യും മല്ലയ്യാാാ… തൊലിക്കട്ടി ഇത്രയുണ്ടെന്ന് കരുതിയില്ല. സംഭവം ഇനി അതൊന്നും നടക്കാൻ പോകുന്നില്ല സഖാക്കളേ, ഇത്തരം നുണക്കഥകളും കള്ളക്കരച്ചിലുമായാണ് ഇനിയും വരുന്നതെങ്കിൽ ജനം നിങ്ങലെ പുറംകാൽ കൊണ്ട് തൊഴിച്ച് പുറത്തെറിയും. അങ്ങ് മാറി ഇരുന്ന് നന്നായി കരഞ്ഞോളൂ. വേറെ വഴിയൊന്നുമില്ല.
ഇനി 9. കെ എം ഷാജിയുടെ പടം വച്ചാണ് അടുത്ത വെറൈറ്റി കരച്ചിൽ. ഇത് നമ്മുടെ കിണർഗോലുവിന്റെ സ്വന്തം കരച്ചിലാണ്. കാരണം അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കിണറ്റിലിറങ്ങി പഠിച്ച പണി പതിനെട്ടെ പയറ്റിയിട്ടും ഷാജി കിണർഗോലുവിനെ കണ്ടം വഴി ഓടിക്കുകയായിരുന്നു. താൻ മാധ്യമപ്രവർത്തനം നിർത്തി എന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ കിണർഗോലു അവസാനും നാണം കെട്ട് തലയിൽ മുണ്ടിട്ട് ചാനൽ ഫ്ലോറിൽ വന്ന് വീണ്ടും വാർത്ത വായന തുടങ്ങിയതും നമ്മൾ മറന്നിട്ടല്ല. ആ കുശുമ്പും അസൂയയും ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് ഈ മോങ്ങൽ കാണുമ്പോൾ തെളിയുന്നത്. അതോടൊപ്പം സ്വന്തം സഹപ്രവർത്തക മത്സരിച്ച വിജയിക്കുകയും പിന്നീട് മന്ത്രി ആവുകയും ചെയ്തതോടെ അസൂയ മൂത്ത് ഭ്രാന്തായിപ്പോയെന്നാണ് ഈ ഇരുണ്ടകാല കരച്ചിൽ കാണുമ്പോൾ തോന്നുന്നത്.
ഇനി പത്താമത്തേത്. തിരിച്ചുവരല്ലേ എന്ന് പറഞ്ഞ് കരയുന്നത് പവർകട്ടും ലോഡ്ഷെഡിംഗും സൂചിപ്പിച്ചാണ്. ഇത് സഖാക്കൾ നിരന്തരം എടുത്തു വീശുന്ന ഒരു സാധനമാണ്. UDF കാലത്ത് പവർകട്ടായിരുന്നു, ഞങ്ങളുടെ മണിയാശാൻ നാട്ടുഭാഷ പറഞ്ഞ് വൈദ്യുതി ഉത്പാദിപ്പിച്ചാണ് കേരളത്തിന്റെ പവർകട്ട് ഇല്ലാതാക്കിയത് എന്ന്. എന്താണ് വാസ്തവം. കേരളത്തിൽ ഓരോ വർഷവും എന്നു വേണ്ട, ഓരോ നിമിഷവും വൈദ്യുത ഉപഭോഗം കൂടി വരികയാണ്. കേരളത്തിലാണെങ്കിൽ സർക്കാരോ KSEB യോ പുതിയതായി ഒരു കിലോവാട്ട് വൈദ്യുതി പോലും ഉത്പാദിപ്പിക്കുന്നുമില്ല. ആകെയുള്ള ഉത്പാദനമെന്ന് പറയാവുന്നത് ആളുകൾ വീടിനുമുകളിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾ മാത്രമാണ്. അതിന് സർക്കാരിന് വലിയ റോളൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് പവർകട്ട് ഇല്ലാതായത്. അത് മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതുകൊണ്ട് അവിടെ നിന്നും വാങ്ങാൻ പറ്റിയതുകൊണ്ടാണ്. ഉദാഹരണത്തിന് സഖാക്കൾ തന്നെ എതിർത്ത് സമരം ചെയ്ത കൂടംകുളം ആണവ വൈദ്യതി നിലയം.
അവിടെ നിന്നെല്ലാം വൈദ്യുതി ലഭിക്കുന്നതുകൊണ്ടാണ് പവർകട്ട് ഒഴിവായത്. അദാനിയും മറ്റ് സ്വകാര്യ ഉത്പാദകരം കേരളത്തിന് വൈദ്യുതി വിൽക്കുന്നുണ്ട്. UDF കാലത്ത് കേന്ദ്ര സർക്കാർ ഗ്രിഡ് പ്രവർത്തനക്ഷമാക്കിയിരുന്നില്ല. പിന്നീട് മോദി സർക്കാർ വന്നതിനു ശേഷം ഗ്രിഡ് പ്രവർത്തനക്ഷമമാക്കിയപ്പോൾ എവിടെ നിന്നും വൈദ്യുത വാങ്ങാമെന്ന നിലയായി. അല്ലാതെ കേരള സർക്കാരോ KSEB യോ യാതൊന്നും വൈദ്യുതി ഉത്പാദനത്തിനായി ചെയ്തിട്ടില്ല. പണ്ട് ചെയ്തിട്ടുണ്ട്. അതാണ് ലാവ്ലിൻ എന്ന പേരിൽ കാരണഭൂതന്റെ തലക്കു മുകളിൽ ഇപ്പോഴും തൂങ്ങി നിൽക്കുന്നത്. അല്ലെങ്കിലും എന്ത് ചെയ്താലും അഴിമതി എന്നത് നമുക്ക് ഒഴിവാക്കാനാവില്ലല്ലോ.
ഇനിയും ഓരോ കാർഡും എടുത്ത് പറയാം. പക്ഷേ സമയം വെറുതെ കളയാം എന്നല്ലാതെ മറ്റൊരു ഗുണവുമുണ്ടാവില്ല. അതുകൊണ്ട് തൽക്കാലം നിർത്തട്ടെ. അപ്പോൾ ഇരുണ്ട കാലത്തെ നമുക്ക് ചുരുക്കി ഇങ്ങനെ പറയാം. ജനങ്ങൾക്ക് മുന്നിൽ വികസനഗാഥയെന്ന പേരിൽ നടത്തിയ പ്രചരണം വിലപ്പോവാതായപ്പോൾ കഴിഞ്ഞ പത്ത് കൊല്ലം കട്ടുമുടിച്ചതുപോലെ ഇനി കിട്ടിയില്ലെങ്കിലോ എന്ന് ഓർത്തപ്പോൾ ഉണ്ടായ വേവലാതിയിൽ സഖാക്കൾ ഇരുന്ന് പരസ്യമായി മോങ്ങുന്ന ചിത്രമാണ് ഇരുണ്ട കാലം ഡോട്ട് കോം. ഒട്ടും കൂടുതലും ഇല്ല, കുറവും ഇല്ല. ഇനി ഇതും ഫലിക്കാതാവുമ്പോൾ അടുത്ത നമ്പർ വ്യക്തി അധിക്ഷേപവും വരാനിരിക്കുന്നതേ ഉള്ളു. നമ്മലിതെത്ര കണ്ടിരിക്കുന്നു.

















































