കൊച്ചി: കുവൈറ്റ് ബാങ്കിനെ മലയാളികൾ വീണ്ടും പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്.
25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. എന്നാൽ കേസുകൾ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയിതിരിക്കുന്നതെന്നാണ് വിവരം.ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകി. 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ കണക്ക്.
നേരത്തെ ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതിയുമായി നേരത്തെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്. വലിയൊരു തുക മലയാളികൾ തട്ടിയെടുത്തുവെന്നാണ് ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റും പരാതി നൽകിയിരുന്നത്.