ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ചികിത്സയ്ക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായാണ് പരാതി. കാലിൽ ആണികൊണ്ടെത്തിയ കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് തിങ്കൾ ഉച്ചയോടെ മുറിച്ചു നീക്കിയത്. ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.
സംഭവം ഇങ്ങനെ- കാലിൽ ആണി കയറിയതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. 30 ന് ഡ്രസ്സു ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുപോയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ മുറിച്ചുമാറ്റുന്നതിനു മുൻപ് രോഗിയോടോ, കൂട്ടിരുപ്പുകാരോടോ സമ്മതമോ, അറിവോ കൂടാതെയാണ് വിരലുകൾ മുറിച്ചതെന്നും ബന്ധിക്കൾ പറയുന്നു.