ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ.ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ല. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രസർ്കകാർ ഈ നിലപാട് വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിൻ്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും.
ഈ നിർദ്ദേശം പ്രകാരം, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കും. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ ഒന്നും ഉണ്ടാകില്ല.
അതേസമയം, കേന്ദ്രസർക്കാറിൻ്റെ തീരുമാനം എൽഎബിയും കെഡിഎയും തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം സർക്കാറിൻ്റെ വെറും പ്രഹസനമാണെന്ന് ഇരുപാർട്ടികളും പ്രതികരിച്ചു.
ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു പ്രധാന ആവശ്യം. സുസ്ഥിര വികസനം നടപ്പാക്കുക, അതിന്റെ തനതായ പരിസ്ഥിതിയും ഗോത്ര ജനതയുടെ സംസ്കാരവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, കേന്ദ്രഭരണ പ്രദേശത്തിന്റെ നിയമങ്ങളിൽ സ്വയംഭരണം സ്ഥാപിക്കുന്നതാണ് ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാലുള്ള നേട്ടം. ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97% ഗോത്രവർഗക്കാരാണ്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബർ 24 ന് പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെ ലേ നഗരത്തിൽ നടന്ന അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് വാങ്ചുക്നെ പൊലീസ് അറസ്റ്റ് ചെയ്തുതത്. വാങ്ചുക് നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ്.














































