ആലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) വീട്ടിൽ റഡാർ ഉപയോഗിച്ചുള്ള ഇന്നത്തെ പരിശോധന അവസാനിച്ചു. സെബാസ്റ്റ്യന്റെ വീട്ടിലോ, ഭൂമിക്കടിയിലോ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസിലാക്കാനാണ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയത്.
അതേസമയം പരിശോധനയിൽ സെബാസ്റ്റ്യന്റെ വീടിന്റെ അടുക്കളയിൽനിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയൽ കണ്ടെത്തി. തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 2.3 മീറ്റർ ആഴത്തിലാണ് കുഴിയെടുത്തത്. മൂന്നു സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു.
കൂടാതെ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ കോഴിഫാമും അന്വേഷണ സംഘം പരിശോധിച്ചു. ജിപിആർ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടർന്നു റോസമ്മയെ ചേർത്തല സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. കാണാതായ ഐഷയെ പരിചയമില്ലെന്നും വഴിയിൽ കൂടി പോകുമ്പോൾ കണ്ടിട്ടുണ്ടെന്നുമാണ് റോസമ്മ മൊഴി നൽകിയത്. അവരെ സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയിട്ടില്ലെന്നും ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും റോസമ്മ പറഞ്ഞു.
അതേസമയം കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട. ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ പള്ളിപ്പുറത്തെ വീട്ടിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോട്ടയത്തെ വീട്ടിലാണ് സെബാസ്റ്റ്യനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്.
സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യൻ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബിന്ദു പത്മനാഭനെയും ഐഷയേയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്ത്യാർ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യൻ വിൽപന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കൂടാതെ ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഏറ്റവും ഒടുവിൽ കാണാതായ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയുടെ സ്വർണാഭരണങ്ങൾ സെബാസ്റ്റ്യൻ വിൽപന നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.