തിരുവനന്തപുരം: പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം ഒരു രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
അതുപോലെ ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിൽ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയിൽ പോയി എം.കെ. സ്റ്റാലിനെ ക്ഷണിക്കേണ്ടതെന്നും, മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. അതുപോലെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്. തിരഞ്ഞെടുപ്പിന് നാലു മാസം മുൻപുള്ള രാഷ്ട്രീയമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്. ശബരിമലയിലെത്തുന്ന ഭക്തന്മാർക്ക് പത്തു വർഷമായി അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോർഡാണ് തിരഞ്ഞെടുപ്പിനു മുൻപായി അയ്യപ്പ സംഗമം നടത്തുന്നത്. സംഗമത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല.
അയ്യപ്പഭക്തർ വരുന്ന സ്ഥലത്ത്, ഹിന്ദു വൈറസാണെന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തന്മാരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും പോകാൻ പാടില്ലെന്നാണു പറഞ്ഞത്. അതൊരു അപമാനമാണെന്നാണ് പറഞ്ഞത്. സർക്കാർ പരിപാടി അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഇതിൽ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ 99% ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയിൽ പോയ ഞാൻ അഭിപ്രായം പറയുമ്പോൾ, എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ ആരെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്? മുഖ്യമന്ത്രി പറഞ്ഞതുപോലെ ആരാധനയുടെ ഭാഗമാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കാൻ പാടില്ല. ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
അതുപോലെ എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ രാഷ്ട്രീയ വിദ്വാൻ ആണെന്നു പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന ഒരാളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന ആളാണ്. ഹൈന്ദവവിശ്വാസിയാണ്. ശബരിമലയിൽ പോയി പ്രാർഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാൻ ആകാൻ എനിക്കു താൽപര്യമില്ല. വികസിത കേരളമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.