തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി മരിച്ചു. കൊടുമണ്‍ ഭാഗത്തുള്ള വിജയന്‍ (57) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. രണ്ടാഴ്ച മുന്‍പ് വീണ് കാലിനു പരുക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.
സംസ്ഥാനത്ത് 5 ദിവസത്തിനിടെ 4 പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചത്. തിങ്കളാഴ്ചയാണ് 2 പേർ മരിച്ചത്. 7 പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒക്ടോബറിൽ മാത്രം 65 പേർക്കു രോഗം സ്ഥിരീകരിക്കുകയും 12 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
















































