തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാൻ പരിഗണിക്കപ്പെടുന്ന പട്ടികയിലെ ആറിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ യുപിഎസ്‌സിക്ക് മുന്നിൽ പരാതികളുടെ ബഹളം. എഡിജിപി എംആർ അജിത് കുമാർ ഒഴികെയുള്ള എല്ലാവർക്കുമെതിരെയാണ് യുപിഎസ്‌സിക്ക് മുന്നിൽ പരാതികളെത്തിയിരിക്കുന്നത്. മാത്രമല്ല സംസ്ഥാനം നൽകിയ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിധിൻ അഗൽവാളിനെതിരെ രണ്ട് പരാതികളാണ് യുപിഎസ് സി ലഭിച്ചത്.
സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് രണ്ടാഴ്ച്ചയ്ക്കകം യുപിഎസ്‌സി ചുരുക്ക പട്ടിക തയ്യാറാക്കാനിരിക്കയാണ് വ്യാപകമായി പരാതി ലഭിക്കുന്നത്. സംസ്ഥാനം നൽകിയ ആറ് പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരുടെ പട്ടികയാണ് യുപിഎസ്‌സി തയ്യാറാക്കുക. കൂടാതെ പട്ടികയിലുള്ള മനോജ് എബ്രഹാമിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി ലഭിച്ചിരുന്നു. എന്നാൽ ഹർജി ഹൈക്കോടതി ഇന്ന് തള്ളി. ഡിജിപി ചുമതലയിലേക്ക് മനോജ് എബ്രഹാമിനെ പരിഗണിക്കരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം. എംആർ അജയൻ എന്നയാൾ ഹർജി നൽകിയത്. എന്നാൽ സർവ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാൽപര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിയിന്മേൽ ഹൈക്കോടതി രജിസ്ട്രിയുടെ എതിർപ്പും സിംഗിൾ ബെഞ്ച് ശരിവെച്ചു.
അതേസമയം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ കാലാവധി 2025 ജൂൺ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. ഐബി ഡെപ്യൂട്ടി ഡയറക്ടർ രവഡ ചന്ദ്രശേഖറാണ് രണ്ടാമൻ. സംസ്ഥാന ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമൻ. സംസ്ഥാന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആണ് നാലാമൻ. സുരേഷ് രാജ് പുരോഹിതൻ ആണ് അഞ്ചാമൻ. ആറാമനാണ് എംആർ അജിത് കുമാർ.