വാഷിങ്ടൺ: ഗാസയിലെ ജനങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുമ്പോൾ ജൂതരെ സുഖമായി കഴിയാനനുവദിക്കുകയാണ്, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ലെന്ന് അൽ ഖ്വായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്‌ലാകിയുടെ ഭീഷണി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും വധിക്കണമെന്നും അൽ ഖ്വയ്ദ നേതാവ് വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പോരാടുമെന്നും വീഡിയോയിൽ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
അതേസമയം 2024ൽ അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇയാൾ പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രതികാര ആക്രമണങ്ങൾ നടത്തണമെന്നും ഗാസയിലെ ആക്രമണത്തിന്റെ പേരിൽ ഈജിപ്ത്, ജോർദാൻ, ഗൾഫ്- അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
ട്രംപ്, മസ്‌ക്, എന്നിവരെ കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്‌ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആറ് മില്യൺ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.