അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം എഐ 171 ബോയിംഗ് 787 ഡ്രീലൈംനർ വിമാനം സമീപത്തുള്ള മെഡിക്കൽ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചതായി പ്രാഥമിക വിവരം. കൂടാതെ 20 ഓളം വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനം തകർന്ന് വീണ മെഡിക്കൽ ഹോസ്റ്റലിൽ 400ലധികം പേരുണ്ടായിരുന്നു. ഉച്ചയൂണിൻറെ സമയമായിരുന്നതിനാൽ കൂടുതൽ പേരും ഭക്ഷണ ശാലയിലായിരുന്നു. വിമാനം ഇടിച്ചുവീണ് ഹോസ്റ്റൽ കെട്ടിടത്തിൻറെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയർ ഫോഴ്സും പോലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസം നേരിട്ടു. മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു ഉച്ചക്ക് 1.38 ന് അഹമദാബാദിലെ അന്താരാഷ്ട്ര വിമാത്താവളത്തിലെ 23-ാം നമ്പർ റൺവേയിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം ഇടിച്ചുതകർന്നത്. അപകടത്തിൽ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നുവെന്നാണ് വിവരം.
പറന്നുയർന്ന് 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. ഇതിനു തൊട്ടു പിന്നാലെ തകർന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിൻറെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവും അഹമ്മദാബാദിലേക്ക് തിരിച്ചട്ടുണ്ട്. പ്രധാനമന്ത്രിയും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ബോയിംഗ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് അസാധാരണമാണെന്നിരിക്കേ എന്താണ് സംഭവിച്ചത് എന്നതിൽ വലിയ ദുരൂഹത നിലനിൽക്കുകയാണ്.