അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടം ബോയിങ്ങിനെ മാത്രമല്ല വിമാനക്കമ്പനിയായ എയർഇന്ത്യയേയും പ്രതിസന്ധിയിലാക്കിയിരിക്കെയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ പലതവണയാണ് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തത്. പൈലറ്റുമാർക്ക് ആവശ്യത്തിന് വിശ്രമം നൽകാതെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതു മുതൽ വേണ്ടത്ര പറക്കൽ പരിചയമില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനുവരെ എയർ ഇന്ത്യ നടപടി നേരിട്ടു.
എയർഇന്ത്യ സ്വകാര്യവത്കരിച്ച് ടാറ്റ ഏറ്റെടുത്തപ്പോൾ ഒരു പുതിയ തുടക്കമാണ് പ്രതീക്ഷിച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നിരവധി വീഴ്ചക്കൾക്കാണ് എയർഇന്ത്യ ഡിജിസിഎയുടെ ശകാരവും പിഴയും ഏറ്റുവാങ്ങിയത്. സുരക്ഷ വീഴ്ചകൾ, വിമാനത്തിൻറെ പ്രവർത്തനത്തിലെ വീഴ്ചകൾ, സുതാര്യതയില്ലായ്മ, കോക്ക്പിറ്റിലെ അച്ചടക്കമില്ലായ്മ എന്നിങ്ങനെ പോകുന്നു ഡിജിസിഎയുടെ കണ്ണിലെ കരടുകൾ. നടപടിക്രമങ്ങൾ പാലിക്കാതെ പൈലറ്റിനെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതിന് കഴിഞ്ഞ ജനുവരിയിൽ 30 ലക്ഷം രൂപയാണ് എയർഇന്ത്യയ്ക്ക് പിഴ ചുമത്തിയത്.
2024 മെയ് മാസത്തിൽ വിമാനങ്ങൾ 40 മണിക്കൂറും മറ്റൊന്നിന് 179 മണിക്കൂറുമാണ് കാലതാമസം നേരിട്ടതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ വർഷം മെയിൽ എയർ ഇന്ത്യയുടെ മുംബൈ-സാൻ ഫ്രാൻസിസ്കോ ഡൽഹി- ലണ്ടൻ വിമാനങ്ങൾ 8 മണിക്കൂറും 20 മണിക്കൂറും വൈകിയിരുന്നുവെന്നും മോശം അവസ്ഥയിലാണ് യാത്രക്കാർ സഞ്ചരിച്ചതെന്നും ഡിജിസിഎ റിപ്പോർട്ട് ചെയ്തതിരുന്നു.
2023 ഫെബ്രുവരിയിൽ ഡൽഹി ദുബായ് വിമാനത്തിൻറെ കോക്പിറ്റിൽ സുഹൃത്തിനെ കയറ്റിയതിന് എയർഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെൻറ് ചെയ്തിരുന്നു. 2023 ജനുവരിയിൽ ചണ്ഡീഗഡ് ലേ വിമാനത്തിലെ കോക്പിറ്റിൽ പ്രവേശന അനുമതിയില്ലാതയാളിനെ കയറ്റിയതിന് രണ്ടു പൈലറ്റുമാരെ സസ്പെൻറ് ചെയ്തിരുന്നു.
2024 മാർച്ചിൽ പൈലറ്റുമാർക്ക് വിശ്രമം നൽകാതെ ജോലിക്ക് നിയോഗിച്ചതിന് 80 ലക്ഷം രൂപ എയർഇന്ത്യക്ക് പിഴ ചുമത്തി. 2024 മേയിൽ വൈകിയ രണ്ട് ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാരെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ ക്യാബിനിൽ ഇരുത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
2025ൽ ആവശ്യമായ ടേക്ക് ഓഫുകളും ലാൻഡിങ്ങുകളും പൂർത്തിയാക്കാത്ത പൈലറ്റിനെ പറക്കാൻ അനുവദിച്ചതിന് 30 ലക്ഷമാണ് പിഴ ചുമത്തിയത്. ഇങ്ങനെ പോകുന്നു എയർഇന്ത്യ ഡിജിസിഎയിൽ നിന്നും നേരിട്ട നടപടികളുടെ വിവരങ്ങള് . വിമാനത്തിൻറെ അറ്റകുറ്റപ്പണികൾ ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചയാവുമ്പോൾ, വിമാന അപകടത്തിൻറെ കൃത്യമായ കാരണം കണ്ടെത്തുന്നതു വരെ എയർഇന്ത്യയും പ്രതിക്കൂട്ടിലാണ്