പത്തനംതിട്ട: ഇന്നലെ അമ്മ യാത്ര പറഞ്ഞു പോയത് ഇനിയൊരു മടങ്ങിവരവില്ലാത്ത യാത്രയാണ് എന്ന് ആ കുഞ്ഞുങ്ങൾ അറിഞ്ഞിരുന്നില്ല, ഇനിയുള്ള കാലം അസുഖക്കാരിയായ അമ്മയേയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞിങ്ങളേയും നോക്കി സ്വന്തമായി പണിയുന്ന വീട്ടിൽ താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു പത്തനംതിട്ട സ്വദേശി രഞ്ജിത.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്സ് രഞ്ജിത നായരുമുണ്ടെന്ന വിവരം വാർത്തകളിലൂടെ അറിഞ്ഞതോടെ പരുക്കേറ്റെങ്കിലും മകളെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനായി ഇടതടവില്ലാതെ പ്രാർഥനയിലായിരുന്നു ആ അമ്മ. എന്നാൽ വൈകാതെ പത്തനംതിട്ട കലക്ടറേറ്റിൽനിന്ന് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ബന്ധുക്കൾക്കു ലഭിച്ചതോടെ ആ വീട് കൂട്ടക്കരച്ചിലിൽ മുങ്ങിപ്പോയി. ആരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കളും അയൽക്കാരും.
രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസിലും മകൾ ഇതിക 7-ാം ക്ലാസിലുമാണ് പഠിക്കുന്നത്. അമ്മയിനിയില്ലെന്ന യാഥാർത്യമുൾക്കൊള്ളാനാകാതെ മുത്തശ്ശി തുളസിയെ കെട്ടിപ്പിടിച്ചു കരയുന്ന ഇതിക കൂടിനിന്നവരിൽ വലിയ വേദനയായി.
3 ദിവസത്തെ അവധിക്ക് വീട്ടിലെത്തിയ രഞ്ജിത ലണ്ടനിലേക്ക് മടങ്ങുന്നതിനിടയിലാണ് അഹമ്മദാബാദിൽ വിമാന ദുരന്തം സംഭവിക്കുന്നത്. ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് ലണ്ടനിലേക്ക് മാറുകയായിരുന്നു. ഒരു വർഷം മുൻപു ലണ്ടനിലെത്തിയ രഞ്ജിത സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവധിക്ക് നാട്ടിലെത്തി നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ലണ്ടനിൽ നിന്നും മടങ്ങിവരാനുള്ള ഉദ്ദേശത്തോടെയാണ് രഞ്ജിത യാത്ര തിരിച്ചത്. പക്ഷെ പാതിവഴിയിൽ വീടെന്ന സ്വപ്നവും മക്കളേയും ബാക്കി നിർത്തിയിട്ടാണ് രഞ്ജിത യാത്രയാവുന്നത്.