ഫ്‌ലോറിഡ: ഒടുവില്‍ ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാവില്യംസും സംഘവും ഉള്‍പ്പെട്ട ക്രൂ- 9 ടീം ഭൂമിയില്‍ തിരിച്ചെത്തി. ഡ്രാഗണ്‍ പേടകത്തില്‍ നിന്നും എല്ലാവരും പുറത്തിറങ്ങി. മൂന്നാമതായിട്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നാലുപേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി. മെക്സിക്കൻ ഉള്‍ക്കടലിലായിരുന്നു സുരക്ഷിത ലാന്‍ഡിംഗ്.
ഇന്ത്യന്‍സമയം പുലര്‍ച്ചെ മൂന്നരയോടെ ക്രൂ- 9 ഡ്രാഗണ്‍ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. നിക്ക് ഹേഗ് ആയിരുന്നു ആദ്യം പുറത്തിറങ്ങിയത്. രണ്ടാമത് അലക്‌സാണ്ടര്‍ ഗോര്‍ബനോവും മൂന്നാമത് സുനിതയും നാലാമനായി ബുച്ച് വില്‍മോറും പുറത്തെത്തി.
മാസങ്ങള്‍ നീണ്ട ബഹിരാകാശ ജീവിതത്തിന് ശേഷമാണ് നാലുപേരും വെളിയിലെത്തിയത്. കുറേ കാലത്തേക്ക് ഇനി നാലുപേര്‍ക്കും ഇനി ഫിസിയോ തെറാപ്പിയും വൈദ്യപരിശോധനകളും നടത്തും. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നാലുപേരെയും സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റി. പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. പിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് നാലു പേരെയുംയും കരയിലെത്തിച്ചു.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം സുനിതാവില്യംസിനും സംഘത്തിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കാലാവധി നീട്ടേണ്ടി വരികയായിരുന്നു. സാങ്കേതിക തകരാര്‍ കാരണം സംഘത്തിന് മടങ്ങാനാകില്ലെന്ന് വന്നതോടെ ബോയിംഗും നാസയും പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ചെയ്തത്.