കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ വിമർശനവുമായി നടി ശിൽപ ബാലയും രംഗത്ത്. ശരിക്കും ശിക്ഷ കിട്ടിയത് ആർക്കാണെന്നാണ് ശിൽപ ചോദിക്കുന്നത്. പ്രായം, കുടുംബം, അമ്മ- ഈ പറഞ്ഞതെല്ലാം അവൾക്കുമുണ്ടെന്ന് ശിൽപ ഓർമിപ്പിക്കുന്നു. എട്ട് വർഷങ്ങൾ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയിട്ടും ശരിക്കും ശിക്ഷ കിട്ടിയത് ആർക്കാണെന്നാണ് ശിൽപ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നത്.
കുറിപ്പിൻറെ പൂർണരൂപം
“അവൾക്കും ഉണ്ട് ഈ പറഞ്ഞത് എല്ലാം. പ്രായം, കുടുംബം, അമ്മ. 8 വർഷങ്ങൾ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാൻ വേണ്ടി. എന്നിട്ട് ശരിക്കും ശിക്ഷ കിട്ടിയത് ആർക്ക് ആണ്? സംരക്ഷണം ആണോ അതോ ഇവിടുത്തെ പെൺകുട്ടികൾക്ക് ഇത് നിയന്ത്രണം ആണോ?”
അതേസമയം നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്. പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുത്താണ് വിധി എന്നാണ് ജഡ്ജി ഹണി എം വർഗീസ് പറഞ്ഞത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെയടക്കം നാലുപേരെ കോടതി വെറുതെവിട്ടു.
കോടതി വിധിക്കെതിരെ അതിജീവിതയും രംഗത്തെത്തിയിരുന്നു. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചിരുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. അതുപോലെ പൾസർ സുനിയെയും അതിജീവിതയെയും ചേർത്തുണ്ടാക്കിയ കഥകൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പോസ്റ്റിൻറെ തുടക്കം.
പിന്നാലെ വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെ നീളുന്നു കോടതിയിൽ നിന്ന് അതിജീവതയ്ക്കു നേരിട്ട നീതി നിഷേധം. ജഡ്ജിയെ മാറ്റണമെന്ന ഹർജിയുമായി താൻ ചെല്ലുമ്പോൾ അതേ ജഡ്ജിതന്നെ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കക്ഷിചേർന്നുവെന്നും അതിജീവിത കുറിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി.”ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പോലീസിലും നിയമ സംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ”- മഞ്ജു വാര്യർ കുറിച്ചു.



















































