കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള നാലു പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലെന്ന് കോടതി. എന്നാൽ ഇത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുൻ മേധാവി ബി. സന്ധ്യ പറഞ്ഞു. ഇതിനിടെ ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.
‘അന്വേഷണ സംഘം ഇതുവരെ മികച്ച ജോലിയാണ് ചെയ്തത്. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികൾ വിചാരണവേളയിൽ നേരിട്ടുണ്ട്. മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും’ ബി.സന്ധ്യ കൂട്ടിച്ചേർത്തു.
അതേസമയം കേസിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പടെയുള്ള ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൂട്ട ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽചുമത്തിയിരിക്കുന്നത്.
സുനിൽ എൻ.എസ് എന്ന പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ ബി, വിജീഷ് വി.പി., സലിം എച്ച് എന്ന വടിവാൾ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ. ദിലീപിനെ കൂടാതെ ചാൾസ് തോമസ്, സനിൽകുമാർ എന്ന മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് എട്ടു വർഷം നീണ്ട കാത്തിരുപ്പിന് ശേഷം വിധി പുറപ്പെടുവിച്ചത്.
















































