അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളടക്കം നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരുക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരുക്ക് ഗുരുതരമാണ്. മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ അബൂദബി- ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടമുണ്ടായത്. വാഹനത്തിൽ എഴ് പേർ ഉണ്ടായിരുന്നതായാണ് വിവരം. അബ്ദുൽ ലത്തീഫിനും പരുക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അബ്ദുൽ ലത്തീഫ് നേരത്തെ സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ ഖബറടക്കം യുഎഎയിൽ തന്നെ നടത്താനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.


















































