മഞ്ചേരി: പുല്ലൂർ രാമൻകുളത്ത് കിടപ്പുരോഗികളായ വയോധികർ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത വയോധികയുടെ ഒരു പവന്റെ സ്വർണക്കമ്മലുകൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്പൻ വീട്ടിൽ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ മാതാവും ഒന്നാംപ്രതിയുമായ ജസീറമോൾ(47) നേരത്തെ പോലീസ് പിടിയിലായിരുന്നു. തോമസ് ബാബുവിന്റയും ഭാര്യ സൗമിനിയുടെയും വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ച് കയറിയത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ഇരുവരും ചേർന്ന് കവർച്ച നടത്തിയത്.
വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടിൽപോയ തക്കംനോക്കിയാണ് അയൽവാസികളായിരുന്ന പ്രതികൾ കവർച്ച നടത്തിയത്. വയോധികയുടെ കൈകൾ ഒരാൾ പിടിച്ചുവെക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ മുഖം പൊത്തിപ്പിടിക്കുകയും ചെയ്തശേഷം കമ്മലുകൾ മറ്റെയാൾ ഊരിയെടുക്കുകയായിരുന്നു.
















































