ആലപ്പുഴ: അമ്മൂമ്മ ഗേറ്റ് തള്ളി നീക്കുന്നതിനിടെ ! റെയിലിൽനിന്ന് തെന്നിമാറി ദേഹത്തു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഗേറ്റ് തലയിലേക്കു പതിച്ച് ചികിത്സയിലായിരുന്ന അഖിൽ മണിയൻ- അശ്വതി ദമ്പതിമാരുടെ മകൻ ഋദവാണ് മരിച്ചത്. അശ്വതിയുടെ വീടായ പഴവീട് തെക്കേ അത്തിത്തറ വീട്ടിൽ 22-നു രാവിലെ 11-നായിരുന്നു അപകടം.
അഖിൽ മണിയന്റെ വീട് വൈക്കം ടിവി പുരത്താണ്. അശ്വതിക്കു പനിക്കുന്നതിനാൽ അച്ഛനുമമ്മയും 22-നു രാവിലെ വൈക്കത്തു പോയിരുന്നു. തുടർന്ന് അശ്വതിയെയും കുഞ്ഞിനെയും കൂട്ടി രാവിലെ പതിനൊന്നോടെ കാറിൽ ആലപ്പുഴയിലെ വീട്ടിലെത്തി. ഇവിടെയെത്തി മിനിറ്റുകൾക്കകമായിരുന്നു അപകടമുണ്ടായത്. കാറിൽ നിന്നിറങ്ങിയ അശ്വതിയും അച്ഛൻ പ്രസാദും വീട്ടിലേക്കു കയറിയെങ്കിലും. ഋദവ് വീട്ടിലേക്കു കയറിപ്പോയിരുന്നില്ല. അതോടെ കുട്ടി റോഡിലിറങ്ങാതിരിക്കാൻ അശ്വതിയുടെ അമ്മ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം അമ്മൂമ്മയ്ക്കു സമീപം നിന്നിരുന്ന ഋദവിനെ അവർ കണ്ടില്ല. അടയ്ക്കുന്നതിനിടെ ഗേറ്റ്, അതുറപ്പിച്ച റെയിലിൽനിന്ന് തെന്നിമറിഞ്ഞ് ഇരുവരുടേയും ദേഹത്തേക്കു വീഴുകയായിരുന്നു.
കരച്ചിൽ കേട്ടെത്തിയ അശ്വതിയും അച്ഛനും ചേർന്ന് ഗേറ്റിനടിയിൽനിന്ന് ഇരുവരെയും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സഹായത്തിന് സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരും ഓടിയെത്തിയാണ് ഗേറ്റ് നീക്കി ഇരുവരേയും പുറത്തെടുത്തത്. അപകടത്തിൽ കുഞ്ഞിന്റെ തലയ്ക്കു പരുക്കേറ്റിരുന്നു. അമ്മൂമ്മയ്ക്കു കാര്യമായ പരുക്കില്ല.
കുഞ്ഞിനെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ നടത്തി ഐസിയുവിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടരയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.