ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്‌ഐ. ഉത്തര്‍പ്രദേശ് പോലീസിലെ എസ്‌ഐയായ സാക്കിന ഖാന്‍ ആണ് പോക്‌സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം.നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമല്‍ കിഷോറിനെയാണ് സാക്കിന ഖാന്‍ അതിസാഹസികമായി പിടികൂടിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന കിഷോര്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സാക്കിന ഖാന്‍ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവില്‍കഴിയുന്ന സ്ഥലത്തെത്തി. എന്നാല്‍, പോലീസിനെ കണ്ടതോടെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാന്‍ പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്.
വെടിയേറ്റ് പരിക്കേറ്റ പ്രതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് കൗണ്‍സലിങ് നല്‍കാനും സാക്കിന ഖാന്‍ ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. പ്രതിയായ കിഷോര്‍ നേരത്തേ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.