ജനീവ: ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വലഞ്ഞ് ഗാസയിൽ കുട്ടികളടക്കം 29 പേർ മരണപ്പെട്ടുവെന്ന് ലോകാരോഗ്യസംഘടന. രണ്ട് ദശലക്ഷം ആളുകൾ പട്ടിണിയിലാണെന്നും റിപ്പോർട്ട്. ഗാസ മുനമ്പിലെ ഖാൻ യൂനിസിലുളള നാസർ ആശുപത്രി പോഷകാഹാരക്കുറവ് മൂലമുളള അസുഖങ്ങളുളള കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഗാസയിലെ ജനങ്ങൾ ഭക്ഷണം, വെളളം, വൈദ്യ സഹായം, ഇന്ധനം, പാർപ്പിടം എന്നിവയുടെ ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന.
അതേസമയം ഗാസയിലെ ജനങ്ങളോട് ഇസ്രായേൽ കരുണ കാണിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭ്യർത്ഥിച്ചിരുന്നു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഒരു രാഷ്ട്രീയ പരിഹാരമുണ്ടായാൽ മാത്രമേ ഗാസയിൽ ശാശ്വത സമാധാനമുണ്ടാവുകയുളളു. യുദ്ധം ഇസ്രായേലിനെയും ബാധിക്കുന്നുണ്ട്. നിങ്ങൾക്ക് കരുണ കാണിക്കാൻ കഴിയുമോ എന്നാണ് ഞാൻ ചോദിക്കുന്നത്. അത് നിങ്ങൾക്കും പലസ്തീനികൾക്കും മനുഷ്യരാശിക്കും നല്ലതാണ്. ഗാസയിലെ ജനങ്ങൾ മരണഭീഷണിയിലാണ്’- ടെഡ്രോസ് അദാനം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം ഇസ്രയേൽ സഹായമെത്തിച്ചില്ലെങ്കിൽ ഗാസയിൽ അടുത്ത 48 മണിക്കൂറിനുളളിൽ 14,000 കുഞ്ഞുങ്ങൾ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭാ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്‌ളെച്ചർ പറഞ്ഞിരുന്നു. ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഇസ്രായേൽ ഉപരോധം അവസാനിപ്പിച്ചിരുന്നു. ഇതോടെ ഗാസയിലേക്ക് ബേബി ഫുഡും ബ്രെഡുമുൾപ്പെടെയുളള ഭക്ഷണം എത്തിത്തുടങ്ങി. ഭക്ഷണത്തിന് പുറമെ മെഡിക്കൽ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകൾക്കാണ് ഗാസയിൽ പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്. മാർച്ചിലാണ് ഗാസയ്ക്കുമേൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെയാണ് ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളും പട്ടിണിയിലായത്. ഗാസയിലെ കുട്ടികൾക്ക് പോഷകാഹാരക്കുറവ് വ്യാപകമായുണ്ടെന്നും വിവിധ സംഘടനകളുടെ റിപ്പോർട്ടുണ്ടായിരുന്നു.