ഫ്ലോറിഡ: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ രണ്ടുവയസുകാരി മകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് മരണംവരെ തടവ് ശിക്ഷ. മുൻ കാമുകിയുടെ രണ്ട് വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ച് നട്ടെല്ല് പുറത്തെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ജീവിതാവസാനം വരെ തടവു ശിക്ഷ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ട്രാവിസ് റേ തോംപ്സൺ എന്ന 27കാരനാണ് മുൻ കാമുകിയുടെ രണ്ട് വയസ് മാത്രം പ്രായമുള്ള മകളെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
2022 മെയ് 2നായിരുന്നു സംഭവം. കാമുകി താനുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു രണ്ട് വയസുകാരിയായ ജാക്വിലിൻ ഷിംഗൽ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഫസ്റ്റ് ഡിഗ്രി കൊലപാതകമാണ് 27കാരനെതിരെ ചുമത്തിയത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു 27കാരന്റെ ക്രൂരത. 2 വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച ശേഷമായിരുന്നു മർദ്ദനമെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കുട്ടിക്ക് അസ്വഭാവികമായി എന്തോ സംഭവിച്ചെന്നും ഇയാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഭയന്ന് അമ്മ ഓഫീസിൽ നിന്ന് തിരികെ എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ്.
ഓടിയെത്തിയ അമ്മ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27കാരനെ തുടക്കത്തിൽ ചോദ്യം ചെയ്ത സമയത്ത് കുട്ടി വീണ് പരിക്കേറ്റതെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ നട്ടെല്ല് പൊട്ടി പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് വ്യക്തമായത്. ചെകുത്താന് സമാനമായ ക്രൂരതയാണ് 27കാരൻ ചെയ്തതെന്നാണ് സ്റ്റേറ്റ് അറ്റോണി വിശദമാക്കിയത്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ രാക്ഷസൻ കൊലപ്പെടുത്തിയെന്നും ഫിഫ്ത്ത് ജുഡീഷ്യൽ സർക്യൂട്ട് സ്റ്റേറ്റ് അറ്റോണി പ്രതികരിച്ചിരുന്നു.