ന്യൂഡൽഹി: അടികൂടി കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചതിനെത്തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിൽനിന്ന് രണ്ട് വനിതാ യാത്രക്കാരെ ഇറക്കിവിട്ടു. ഇവരെ പിന്നീട് സിഐഎസ്എഫിന് കൈമാറി. ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പറന്നുയരുന്നതിനായി വിമാനം നീങ്ങിക്കൊണ്ടിരിക്കെ രണ്ടു സ്ത്രീകൾ തമ്മിൽ അടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് വിമാനം ടെർമിനലിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്ന് ഇവരെ ഇറക്കിവിട്ടു.
വിമാനം നീങ്ങിക്കൊണ്ടിരിക്കെ അടികൂടുന്നവരോട് സീറ്റിലിരിക്കാൻ സഹയാത്രികരും കാബിൻ ക്രൂവും പറഞ്ഞിട്ടും അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് അനൗൺസ്‌മെന്റ് നടത്തി. എന്നിട്ടും അടങ്ങാത്തതിനെ തുടർന്ന് വിമാനം ബേയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസിക്ക് ഇവരെ കൈമാറുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഏഴ് മണിക്കൂറോളം വിമാനം വൈകിയെന്നാണ് റിപ്പോർട്ട്.
ഈ സംഭവത്തോടെ ഉച്ചയ്ക്ക് 12.30-ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് 7.21-നാണ് യാത്രതിരിച്ചത്. മറ്റു യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് വിമാനം ബേയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സ്പൈസ് ജെറ്റിന്റെ പ്രസ്താവന ഇങ്ങനെ-
‘പുറപ്പെടുന്നതിന് തൊട്ടുമുമ്പ് SG 9282 എന്ന വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ ക്രൂ, സഹയാത്രികർ, ക്യാപ്റ്റൻ എന്നിവരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച്, ഇവർ സീറ്റുകളിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും വിമാനത്തിനുള്ളിൽ ശല്യമുണ്ടാക്കുകയും ചെയ്തു. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, ക്യാപ്റ്റൻ വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഈ രണ്ട് യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുകയും തുടർ നടപടികൾക്കായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (CISF) കൈമാറുകയും ചെയ്തു’.
കൂടാതെ വിമാനം ടേക്ക് ഓഫിനായി നീങ്ങുമ്പോൾ ഇരുവരും കോക്ക്പിറ്റിലേക്ക് ബലം പ്രയോഗിച്ച് കടക്കാൻ ശ്രമിക്കുകയും തടസമുണ്ടാക്കുകയും ചെയ്തുവെന്നും പ്രസ്താവനയിൽ പറയുന്നു.
Fight between 2 flyers forces taxiing #SpiceJet plane to return to #IGIA terminal; both handed over to CISF
Read here 🔗https://t.co/1tCVAfJvGy#Delhi #DelhiAirport #IGIAirport pic.twitter.com/PbT8hEfKuA
— The Times Of India (@timesofindia) July 14, 2025