നെടുമ്പാശ്ശേരി: മയക്കുമരുന്ന് കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്പതിമാരിൽനിന്നു കണ്ടെടുത്തത് 163 ഗുളികകൾ. ഇരുവരിൽ നിന്നും പിടികൂടിയ ഗുളികകൾ കൊക്കെയ്നാണെന്ന് ഡിആർഐ സ്ഥിരീകരിച്ചു. രണ്ടുപേരും ചേർന്ന് മൊത്തം 1670 ഗ്രാം കൊക്കെയ്നാണ് കടത്തിക്കൊണ്ടുവന്നത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്നാണ് റിപ്പോർട്ട്
കഴിഞ്ഞ വെള്ളിയാഴ്ച എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി എത്തിയ ബ്രസീൽ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയൽ എന്നിവരാണ് കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്നത്. ഇതിൽ ബ്രൂണ ഗബ്രിയൽ ഗർഭിണിയുമാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടുകയായിരുന്നു.
ഇരുവരും ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണ് നടത്തിയത്. ഈ കാപ്സ്യൂളുകൾ ശരീരത്തിനുള്ളിൽ വെച്ച് പൊട്ടിയാൽ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതിനാൽ ഇത് വയറ്റിലെത്തിയാലും പൊട്ടാൻ ഇടയില്ല. ഇക്കാരണത്താലാണ് മയക്കുമരുന്ന് കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്.
പിടിയിലായ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പഴങ്ങളും പച്ചക്കറികളും കൂടുതലായി നൽകി വയറിളക്കി മയക്കുമരുന്ന് ഗുളികകൾ സ്വാഭാവികമായി പുറത്തെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും എക്‌സ്റേ എടുത്ത് വയറ്റിൽ ഗുളികകൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അങ്കമാലി കോടതി ഇവരെ റിമാൻഡ് ചെയ്തു.