മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരൻ മൊഴി നൽകിയതായും റിപ്പോർട്ട്. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആൺകുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. പിന്നീടു കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത 16കാരൻ നേരത്തെതന്നെ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഒറ്റക്ക് ഒരാൾക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
16കാരൻ നേരത്തെയും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുമായുള്ള ബന്ധം എതിർത്തതിനാണ് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പർക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാർ പറഞ്ഞു. ‘പെൺകുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റർ അകലെയുള്ള സ്‌കൂളിലാണ്. ഒരു കിലോമീറ്റർ കഴിഞ്ഞാൽ മറ്റൊരു സ്‌കൂളുമുണ്ട്. ആൺകുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പേലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോൾ പോലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്’, നാട്ടുകാരിൽ ഒരാൾ പറഞ്ഞു. ആൺകുട്ടി പ്രശ്‌നക്കാരൻ ആണെന്ന തരത്തിലുള്ള അഭിപ്രായമൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
എന്നാൽ അഞ്ചാം തിയതി മുതൽ ആൺകുട്ടി ക്ലാസിൽ വന്നിട്ടില്ലെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു. പെൺകുട്ടി വളരെ ആക്ടീവായ, പഠിക്കുന്ന കുട്ടിയാണ്. പെൺകുട്ടി ഇന്നലെ ക്ലാസിൽ പോയില്ലെന്നും അവർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ട്രെയിൻ തട്ടി പെൺകുട്ടി മരിച്ചെന്നായിരുന്നു ആൺകുട്ടി പോലീസിനോട് പറഞ്ഞത്. എന്നാൽ മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ നിന്നും ഉയർന്ന മേഖലയിൽ നിന്നായത് പോലീസിന് സംശയമുണ്ടാക്കി. മാത്രവുമല്ല, ശരീത്തിൽ മുഴുവൻ മുറിവേറ്റ പാടുകളും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. കുട്ടിയുടെ സ്‌കൂൾ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഒടുവിൽ 16കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ആൺകുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് നിലവിൽ ആൺകുട്ടിയുള്ളത്.
കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്.

















































