മലപ്പുറം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർഥി ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവർക്കാണ് പരുക്കേറ്റു. വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. ഫുട്ബോൾ കളിക്കുശേഷം മടങ്ങുന്നതിനിടെയാണ് അപകടം.സർക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
വൈദ്യുതി കെണികൾക്ക് കെഎസ്‌ഇബി മൗനാനുവാദം നൽകിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുഃഖകരമായ സാഹചര്യമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. റോഡ് ഉപരോധിക്കുന്നവരെ പൊലീസ് വാഹനത്തിൽ മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തി.