അഹമ്മദാബാദ്∙ രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 120 പേർ മരിച്ചതായി റിപ്പോർട്ട്. അതേസമയ അപകടത്തിൽപ്പെട്ട വിമാനത്തിൽ രണ്ടു മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മലയാളികളിൽ ഒരാൾ പത്തനംതിട്ട സ്വദേശിനിയാണെന്നാണ് പ്രാഥമിക വിവരം. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 61 പേർ വിദേശികളാണ്.
അതേസമയം പറന്നുയർന്ന് അൽപ്പസമയത്തിനുശേഷവും മേഘാനിനഗറിൽ ഇടിച്ചുവീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പും വിമാനം “മെയ്ഡേ” ദുരന്ത സന്ദേശം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. അതിനുശേഷം വിമാനത്തിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. കൂടാതെ വിമാന ഗതാഗതം തത്സമയം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്റാഡാർ 24, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിൽ നിന്ന് അവസാന സിഗ്നൽ ലഭിച്ചതായും അറിയിച്ചു. ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.