ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ 15 കാരി മാലിന്യ ടാങ്കിൽ വീണ് മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൻറെ മാലിന്യ ടാങ്കിലാണ് കുട്ടി വീണത്. സംഭവത്തെ തുടർന്ന് ഇവിടുത്തെ താമസക്കാർ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബിൽഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കളിക്കുന്നതിനിടയിൽ അബദ്ധത്തിലാണ് കുട്ടി മാലിന്യ ടാങ്കിലേക്ക് വീണത്. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടർന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികൾ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികൾ സ്ഥലത്തേക്ക് ഓടിക്കൂടിയത്. കുട്ടിയുടെ ചെരുപ്പ് ടാങ്കിന് മുകളിൽ പൊങ്ങി കിടക്കുന്നുണ്ടായിരുന്നെന്നും എന്നാൽ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടിയുടെ കൂടെ കളിക്കുകയായിരുന്ന സഹോദരൻ തലനാരിഴയ്ക്കാണ് മാലിന്യ ടാങ്കിൽ വീഴാതെ രക്ഷപ്പെട്ടതെന്നും ആളുകൾ പറഞ്ഞു.
സംഭവത്തിന് ശേഷം പുലർച്ചെ ഒരുമണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്. മാലിന്യ ടാങ്ക് സുരക്ഷിതമല്ലാത്ത രീതിയിലാണ് സ്ഥിതിചെയ്തിരുന്നത് എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ പിതാവിൻറെ പരാതിയിൽ കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്