മുംബൈ : സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായ വിധിച്ച കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവർത്തകൻ നൽകിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി.
മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമൻറാണ് പരാതിക്കിടയാക്കിയത്. കൂടാതെ മുടിയെക്കുറിച്ച് ഒരു ഗാനം ആലപിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യത്തിൽ, മറ്റ് വനിതാ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഒരു പുരുഷ സഹപ്രവർത്തകന്റെ സ്വകാര്യ ഭാഗത്തെക്കുറിച്ചും ഇയാൾ ഒരു പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു.
അതേസമയം മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്ന പരാമർശം ലൈംഗിക അധിക്ഷേപമാണെന്ന ഉദ്യോഗസ്ഥയുടെ പരാതി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയും കീഴ് കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഡെപ്യൂട്ടി റീജിണൽ മാനേജറായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാലും അത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതി നിരീക്ഷണം.