കാഠ്മണ്ഡു: സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ ജെന്‍സി വിഭാഗത്തിലെ യുവാക്കള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മരണം 19 ആയി. 300 ലേറെ പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു.
തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു. സ്ഥിതിഗതി രൂക്ഷമായതിനെ തുടര്‍ന്ന് ന്യൂ ബനേശ്വറില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം. സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കള്‍ പറയുന്നത്. കാഠ്മണ്ഡു, പൊഖാറ, ബുടാവല്‍, ഭൈരഹവ, ഭരത്പൂര്‍, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സര്‍ക്കാര്‍ വാദം. ടിക് ടോക്ക് അടക്കം അഞ്ചു സമൂഹമാധ്യമങ്ങള്‍ നിയമം പാലിച്ചതിനാല്‍ നിരോധിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളുടെ നിരോധനത്തിന് പുറമേ രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിയും തൊഴിലില്ലായ്മയുമെല്ലാം ഉന്നയിച്ചാണ് യുവത പ്രതിഷേധം ശക്തമാക്കിയത്.