കൊച്ചി: ‘‘ഇനി ആരൊക്കെ ചാകാൻ കിടന്നാലും എന്റെ ഭാഗത്തുനിന്ന് ആദ്യ പ്രതികരണം ഉണ്ടാവില്ല. അവർ തല്ലിയതു മാത്രമല്ല, പത്തു മിനിറ്റോളം കുറെയേറെ പേർ ഇതു കണ്ടു നിൽക്കുകയായിരുന്നു. ഒരാളു പോലും ഇടപെടുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്, അവർ ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്…’’
സംഭവം ഇങ്ങനെ-ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നെട്ടൂർ നോർത്ത് പാലമിറങ്ങി ബൈക്കിൽ വരുന്നതിനിടെയാണ് ഒരാൾ റോഡിന്റെ നടുക്ക് കിടക്കുന്നതും രണ്ടു പേർ കരഞ്ഞുകൊണ്ട് അടുത്തിരിക്കുന്നതും മരട് സ്വദേശിയായ യുവാവും ഭാര്യയും കാണുന്നത്. ‘‘അപകടമാണെന്നു കരുതി ഞാൻ വണ്ടി നിർത്തി ഓടിച്ചെന്നു. വീട്ടിലേക്കു അഞ്ചു മിനിറ്റ് നടക്കാനേ ദൂരമുള്ളൂ എന്നതിനാൽ ഭാര്യയോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാനും പറഞ്ഞിട്ടാണ് ചെന്നത്. അയാൾ അനക്കമില്ലാതെ കിടക്കുകയാണ്. ഞാൻ ഓടിച്ചെന്ന് അടുത്തുള്ള കടയിൽനിന്ന് ഒരു പാത്രത്തിൽ വെള്ളം വാങ്ങി ഇയാൾക്ക് കൊടുത്തിട്ട് പാത്രം അടുത്തിരുന്ന ആളിനു കൊടുത്തു. അപ്പോഴേക്കും കൂടെയുള്ളവർ ഇയാളെ റോഡിന്റെ വശത്തേക്ക് മാറ്റിക്കിടത്തി.
ഈ സമയം റോഡിൽ കിടക്കുന്നയാൾക്ക് അനക്കമില്ലാത്തതുകൊണ്ട് സിപിആർ കൊടുക്കാൻ ഒരുങ്ങുമ്പോഴാണ് ഇവരിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം വരുന്നത് ഞാൻ അറിയുന്നത്. ആരാണ് വണ്ടി ഓടിച്ചിരുന്നത് എന്നു ചോദിച്ചതും ആദ്യ അടി വീണു. രണ്ടു പേർ ചേർന്ന് തലയ്ക്കാണ് അടിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ കിടന്നിരുന്ന മൂന്നാമനും എഴുന്നേറ്റ് മർദിച്ചു. രണ്ടു പേർ പിന്നിൽ നിന്ന് പിടിച്ചു വച്ചപ്പോൾ മൂന്നാമൻ ഇടിച്ചു. എന്റെ ഹെൽമറ്റ് ഉൾപ്പെടെ പിടച്ചു വാങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. നിലത്തിട്ടും ചവിട്ടി. അപ്പോഴൊക്കെ കുറെപേർ ഇതു കണ്ടുകൊണ്ട് നിൽക്കുന്നുണ്ട്. ആരും ഇടപെട്ടില്ല. ഞാൻ കുറെ ബഹളം വച്ചതോട മർദിച്ചിരുന്ന രണ്ടു പേർ സ്ഥലത്തു നിന്നു മാറി. ഞാൻ വീട്ടിലേക്ക് പോരുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടി’’, യുവാവ് പറയുന്നു.
ബൈക്ക് അപകടത്തിൽ പരുക്കേറ്റു കിടക്കുകയാണെന്ന് കരുതി രക്ഷിക്കാൻ ശ്രമിച്ചതിന് മൂന്നു പേരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നതായി മരട് സ്വദേശിയായ യുവാവ്. അതേസമയം യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നു പേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സംഭവത്തിനു തൊട്ടുമുൻപ് ഇതേ സംഘം തന്നെ മൂന്നു കൗമാരക്കാരെ മർദിച്ചതിന് പോലീസ് മറ്റൊരു കേസുമെടുത്തു.
മർദനത്തിൽ പരുക്കേറ്റ് താൻ ആശുപത്രിയിലെത്തിയ സമയത്ത് പരുക്കേറ്റ മൂന്നു കൗമാരക്കാർ തങ്ങൾക്ക് മർദനമേറ്റ കാര്യം പോലീസിനോടു പറയുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്വേഷിച്ചപ്പോൾ അതേ സംഘം തന്നെയാണ് തന്നേയും മർദിച്ചതെന്നു മനസിലായതായി യുവാവ് പറയുന്നു. താൻ നേരിട്ട പ്രശ്നങ്ങളും യുവാവ് പോലീസിനെ അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി പരാതി കൊടുത്തെന്നും യുവാവ് വ്യക്തമാക്കി. വധശ്രമത്തിന് അടക്കമുള്ള വകുപ്പുകളാണ് പ്രതികളായ നെട്ടൂർ പീടിയേക്കൽ വീട്ടിൽ ഉമേഷ് (43), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ വീട്ടിൽ ഷൈജു (30), നെട്ടൂർ പുത്തൻവെളിയിൽ വീട്ടിൽ അർജുൻ (29) എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പനങ്ങാട് എസ്എച്ച്ഒ വ്യക്തമാക്കി.
അതേസമയം രണ്ടു കൗമാരക്കാരെ മർദിച്ചതിന് ഉമേഷിനും ഷൈജുവിനുമെതിരെ മറ്റൊരു കേസുമെടുത്തിട്ടുണ്ട്. ‘തോമസിന്റെ മകനാണോടാ’ എന്നു ചോദിച്ച് ഇവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. എന്നാൽ ആളുമാറിയാണ് ഈ മർദനം എന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. രണ്ടു പേരെ സംഭവം നടന്ന അന്നു രാത്രി തന്നെയും ഒരാളെ ഇന്നലെ രാവിലെയുമായി പോലീസ് പിടികൂടി. ഇവർ സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.


















































