ബെംഗളൂരു: കർണാടകയിൽ കൂട്ടത്തോടെയെത്തിയ നായ്ക്കൾ യുവതിയെ കടിച്ചുകീറി കൊന്നു. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമെല്ലാം നായ കടിച്ചുപറിച്ചു. തലയ്ക്കായിരുന്നു ഗുരുതര പരുക്ക്.
രാത്രി വൈകി നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് ആക്രമണത്തിനിരയായ അനിതയെ കണ്ടെത്തുന്നത്. വൈകാതെ അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയപ്പോൾ നായ്ക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മല്ലികാർജുൻ പറഞ്ഞു. അതേസമയം ഓട്ടോറിക്ഷയിൽ എത്തിയ ഒരു വ്യക്തിയാണ് നായ്ക്കളെ പ്രദേശത്തെ റെയിൽവേ ക്രോസിനു സമീപം ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.
















































