തിരുവനന്തപുരം: യാത്രക്കാരനെന്ന നിലയിൽ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാർ വിളിച്ചപ്പോൾ ആളാരാണെന്നു മനസിലാകാതെയും ഫോണെടുക്കാതെയിരുന്ന ജീവനക്കാർക്കെതിരെയും നടപടി. ഇത്തരത്തിൽ 9 കണ്ടക്ടർമാർക്കാണ് സ്ഥലം മാറ്റമുണ്ടായത്. കഴിഞ്ഞ ദിവസം മന്ത്രി കൺട്രോൾ റൂമിലേക്കു വിളിച്ചപ്പോൾ ആദ്യം ആരും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ എടുത്തവരാകട്ടെ കൃത്യമായി മറുപടി നൽകിയുമില്ല. ഇത്തരത്തിൽ മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ മന്ത്രിയുടെ നിർദേശപ്രകാരം സ്ഥലം മാറ്റി.
പക്ഷെ അന്നു ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവർക്കെതിരെയും നടപടി ഉണ്ടായതായി ആക്ഷേപമുണ്ട്. കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.