വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായതിനെ തുടർന്ന് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയവെ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്നും സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നു ചിന്തിച്ചിരുന്നെന്നു ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ വിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചിരുന്നെന്നും ഡോ. സെർജിയോ ആൽഫിയേരി വ്യക്തമാക്കി. ഒരു പത്രമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മാർപാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്നു ഡോ. സെർജിയോ ആൽഫിയേരി.
ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ-‘ചികിത്സയ്ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് പതിവായിരുന്നു. ഇതോടെ അദ്ദേഹം അതിജീവിക്കില്ലെന്ന് കരുതി. എന്നാൽ വർഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റ് എല്ലാ വഴിക്കും ശ്രമിക്കൂ, കൈവിടരുത് എന്ന സന്ദേശം അയച്ചതോടെ സാദ്ധ്യമായ എല്ലാ ചികിത്സയും മരുന്നുകളും പരീക്ഷിച്ചു. വൃക്കയും മജ്ജയും തകരാറിലാകാൻ ഇടയുള്ള അത്രയും തീവ്രവായ മരുന്നുകളാണ് അദ്ദേഹത്തിന് നൽകിയത്. വൈകാതെ ആദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു’- ആൽഫിയേരി പറഞ്ഞു.
എന്നാൽ, മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ വച്ചാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തിയത്.
അതേസമയം വിശ്വാസികൾക്ക് നേരെ കൈവീശി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്. അടുത്തിടെ ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവന്നിരുന്നു. ചിത്രത്തിൽ വെളള മേലങ്കിയും പർപ്പിൾ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്ന മാർപാപ്പയുടെ ചിത്രമായിരുന്നു പുറത്തുവന്നത്.