കൊച്ചി: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു കീം റാങ്ക് പട്ടികയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി ആർ. ബിന്ദു. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. കേരള സിലബസ് പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറയുക എന്ന സ്ഥിതിയുണ്ടായിരുന്നു. അത് മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.
‘‘കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരത്തിലൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത്’’ – മാധ്യമ പ്രവർത്തകരെ വിമർശിച്ച് ബിന്ദു പറഞ്ഞു.
കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. ആവശ്യത്തിനു എല്ലാം പറഞ്ഞെന്ന് പ്രതികരിച്ച് പോകാൻ ശ്രമിച്ച മന്ത്രിയോട് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വലിയ കോടതി ആവേണ്ട എന്നായിരുന്നു ക്ഷുഭിതയായി ബിന്ദുവിന്റെ മറുപടി.