മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തിയ പിവി അൻവറിനെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രകാശ് അൻവറിനെതിരേ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് ബൽറാമിന്റെ വിമർശനം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശിനെ സംഘപരിവാറിന്റെ ആളാണെന്നു പറഞ്ഞ് വിമർശിച്ച അൻവർ ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിച്ചതിലെ ഉളുപ്പില്ലായ്മ ബൽറാം പോസ്റ്റിൽ തുറന്നടിച്ചു.
വി.ടി. ബൽറാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:
2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.വി.പ്രകാശിനെതിരെ ഹീനമായ വർഗീയ പ്രചരണങ്ങളാണ് അന്നത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ നടത്തിയിരുന്നത്. ആ നാട്ടുകാർ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന ‘പ്രകാശേട്ടൻ’ എന്നതിലെ ‘ഏട്ടൻ’ എന്ന വാക്ക് മാത്രം മതിയായിരുന്നു അൻവറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാൻ. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അൻവറിന്റെ ക്യാമ്പയിൻ മുഴുവൻ. അന്ന് അൻവറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു.
തന്റെ ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങൾ വച്ചുപുലർത്തിയ, പ്രത്യയശാസ്ത്രപരമായിത്തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമർശകനായിരുന്ന, വ്യക്തിജീവിതത്തിൽപ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിർത്തിയ, നെഹ്രുവിയൻ കോൺഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ ആ ബിലോ ദ് ബെൽറ്റ് ആക്രമണങ്ങൾ. തന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പി.വി.അൻവറിന്റെ ഈ ക്രൂരമായ ആരോപണങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ട് പോയത്.ആ മറുപടിയുടെ ലിങ്ക് കമന്റിൽ നൽകുന്നു.
എന്നിട്ടും വിവിപ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശേട്ടന്റെ പ്രിയതമ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്: വി.വി.പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബവും എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കും..
മരിക്കുന്നതിന് ദിവസങ്ങൾക്ക് മാത്രം മുൻപ് വിവി പ്രകാശ് അൻവറിനെതിരേ ഫേസ്ബുക്കിൽ പങ്കുവെച്ചതും ഇപ്പോൾ ബൽറാം സ്‌ക്രീൻഷോട്ട് പങ്കുവെച്ചതുമായ കുറിപ്പ് ഇതാണ്-
നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മാന്യ സുഹൃത്ത് എനിക്കെതിരെ തെറ്റിദ്ധാരണാജനകവും അസംബന്ധപൂർണവുമായ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിട്ട ഒരു പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ കാണാനിടയായി.
തിരഞ്ഞെടുപ്പിൽ ഞാൻ ബിജെപി യുമായി വോട്ടുകച്ചവടം നടത്തിയെന്നും, ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് നേതൃത്വത്തെ ഭിഷണിപ്പെടുത്തിയാണ് UDF സ്ഥാനാർത്ഥിത്വം ഞാൻ കൈക്കലാക്കിയതെന്നും മറ്റുമാണ് പോസ്റ്റിലെ ഉള്ളടക്കം.
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുള്ള ഒരു MLA യുടെ പദവിക്കും അന്തസിനും യോജിച്ചതല്ല LDF സ്ഥാനാർത്ഥി എനിക്കെതിരെ ഉന്നയിച്ച ഒട്ടും നിലവാരമില്ലാത്ത ആരോപണങ്ങൾ എന്ന് ആദ്യമേ പറയട്ടെ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവും വ്യക്തിഹത്യയുമാണ് LDF സ്ഥാനാർത്ഥി ഇതിലൂടെ ചെയ്തിട്ടുള്ളത്. എനിക്കെതിരെ അദ്ദേഹം നടത്തിയിട്ടുള്ള വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ സമനിലതെറ്റിയ ഒരാളുടെ ജല്പനങ്ങളായി മാത്രമേ ഞാൻ കാണുന്നുള്ളൂ.
തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട LDF സ്വതന്ത്ര സ്ഥാനാർത്ഥി അതിനുള്ള ന്യായികരണങ്ങൾ മുൻകൂട്ടി കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്.
വാക്കുകൾകൊണ്ടോ പ്രവർത്തികൾ കൊണ്ടോ നിലമ്പൂരിലെ ബഹുസ്വര സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുവനോ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയമായ നേട്ടങ്ങളുണ്ടാക്കുവാനോ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് നിലമ്പൂരുകാർക്കറിയാം.
അത് എന്റെയും ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെയും വഴിയുമല്ല.അതൊക്കെ യോജിക്കുന്നത് LDF സ്ഥാനാർത്ഥിക്കു തന്നെയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓരോ പ്രദേശത്തും ചെന്ന് തരാതരം ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ചത് ആരാണെന്ന് നിലമ്പൂർ ജനതക്കും ഐക്യജനാധിപത്യമുന്നണിക്കും നന്നായിട്ടറിയാം.
UDF ഉം ഞാനും തിരഞ്ഞെടുപ്പുവേദികളിൽ രാഷ്ട്രിയം പറഞ്ഞപ്പോൾ, നിലമ്പൂരിലെ വികസനമുരടിപ്പിനെ പറ്റി പറഞ്ഞപ്പോൾ എന്നെയും മുന്നണിയെയും എതിർത്ത LDF സ്വാതന്ത്രൻ പച്ചക്ക് വർഗീയത പറയുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിലും വർഗീയത എന്റെയും മുന്നണിയുടെയും പ്രചരണ ആയുധമായിരുന്നില്ല.
മറിച്ച് വർഗീയത മാത്രം പ്രചരണ ആയുധമാക്കിയവരാണ് ഞാൻ ബിജെപിയുമായി
വോട്ടുകച്ചവടം നടത്തിയെന്ന് വ്യാജ വാർത്തകൾ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
യഥാർത്ഥ കള്ളൻ നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാൻ വഴിയിൽ കാണുന്നവരെയൊക്കെ ‘കള്ളൻ’ ‘കള്ളൻ’ എന്ന് വിളിച്ചുപറഞ്ഞു രക്ഷപ്പെടുന്ന തന്ത്രമാണ് LDF സ്വതന്ത്ര സ്ഥാനാർത്ഥി ഇപ്പോൾ പയറ്റി കൊണ്ടിരിക്കുന്നത്.
LDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അകവും പുറവും രീതികളും ശൈലിയും നന്നായി മനസ്സിലാക്കിയവരാണ് നിലമ്പൂർ ജനത.
വോട്ടുകച്ചവടത്തിന്റെ ഹൈടെക് ആശാനാണ് പരാജയഭീതി മൂത്തപ്പോൾ സ്ഥലജലവി ഭ്രാന്തിയാൽ എന്നെയിപ്പോൾ ബിജെപി യുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നത്.
മാത്രമല്ല,നിലമ്പൂർ സീറ്റ് വിലകൊടുത്തു വാങ്ങിയ രാഷ്ട്രീയ വ്യാപാരിക്ക് എന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി പറയാൻ എന്ത് യോഗ്യതയാണുള്ളത്?.
കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെയായി ജനിച്ചുവളർന്ന നാട്ടിൽ സജീവമായി നിന്ന് പൊതുപ്രവർത്തനവും രാഷ്ട്രിയ പ്രവർത്തനവും നടത്തുന്ന ആളാണ് ഞാൻ. എന്റെ വ്യക്തി ജീവിതവും സാമൂഹ്യജീവിതവും മതേതരകാഴ്ചപ്പാടുകളും നിലമ്പൂരിലെ ജനങ്ങൾക്ക് മനഃപാഠമാണ്. എന്നെ കാണുന്നവർക്കും എന്നോട് ഇടപഴകുന്നവർക്കും നെറ്റിചുളിക്കുവാൻ ഒരവസരംപോലും ഞാനുണ്ടാക്കിയിട്ടില്ല.
ഈ നീണ്ട കാലയളവിൽ ഒരിക്കലും ആരും എനിക്കെതിരെ ഉന്നയിക്കാതിരുന്ന വർഗീയബന്ധം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ഇപ്പോൾ ഉയർത്തുന്നത്
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന പരാജയത്തിന് മറപിടിക്കാൻ വേണ്ടി മാത്രമാണെന്ന്
അന്നം കഴിക്കുന്നവർക്കൊക്കെ മനസ്സിലാകും.
എന്റെ മതേതരത്വ വിശ്വാസത്തിനും പൊതുജീവിതത്തിനും LDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സർട്ടിഫിക്കറ്റ് വേണ്ട. അത് എന്റെ നാട്ടുകാർ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി എനിക്ക് നൽകികൊണ്ടിരിക്കുന്നുണ്ട്.
LDF സ്വതന്ത്ര സ്ഥാനാർത്ഥി ഒരു പോസ്റ്റല്ല ഇതുപോലെ ആയിരം പോസ്റ്റിട്ടാലും എന്റെ നാട്ടുകാർ എന്നിലർപ്പിച്ച വിശ്വാസത്തിൽ നിന്നും ഒരു കടുകുമണി തൂക്കം എടുത്തുമാറ്റുവാൻ അദ്ദേഹത്തിനാവില്ല.
ബിജെപി യോട് എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും രാഷ്ട്രീയനേട്ടത്തിനായോ വോട്ടിനായോ സന്ധിചെയ്യുവാൻ ഞാനോ എന്റെ മുന്നണിയോ ശ്രമിച്ചിട്ടുള്ളതായി തെളിയിക്കുവാൻ
അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. ഇപ്പോൾ മാത്രമല്ല എന്റെ അവസാന ശ്വാസംവരെയും അദ്ദേഹത്തെ ഇക്കാര്യത്തിൽ ഞാൻ വെല്ലുവിളിച്ചുകൊണ്ടേയിരിക്കും. ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രംപോര, അത് തെളിയിക്കുവാനുള്ള മാന്യത കൂടി കാണിക്കണം സുഹൃത്തേ.
ഞാൻ സൗഭാഗ്യങ്ങളുടെ നടുവിൽ വളർന്നവനല്ല. പൊള്ളുന്ന നട്ടുച്ചയിലൂടെ നടന്ന് കയറിയവനാണ്. ദുരിതങ്ങളും വിശപ്പുമായിരുന്നു കൂട്ടുകാർ. എനിക്ക് രാഷ്ട്രിയം കച്ചവടമല്ല, നിയമലംഘനങ്ങൾക്ക് മാറയിടാനുള്ള രക്ഷാകവചവുമല്ല. എനിക്കത് നീതിയുടെയും ധാർമികതയുടെയും പ്രശ്‌നമാണ്. എന്റെ നാട്ടുകാർക്ക് നൽകേണ്ട നന്മയുടെയും നിറവേറ്റേണ്ട ബാധ്യതകളുടെയും കാര്യമാണ്.
ഒഴുക്കിനെതിരെ നീന്തി വളർന്ന എനിക്ക് ഇത്തരം ഓല പാമ്പുകളെ ഒട്ടും ഭയമില്ല.
എന്റെ വ്യക്തി ജീവിതവും പൊതുജീവിതവും LDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വ്യക്തി ജീവിതവും പൊതുജീവിതവും ഈ തിരഞ്ഞെടുപ്പിൽ നിലമ്പൂർ ജനത സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
വരട്ടെ, നമുക്ക് ഫലത്തിനായി കാത്തിരിക്കാം. ജയിച്ചാലും തോറ്റാലും ജനവിധിയെ മാനിക്കും. ജനത്തിന് അവർ അർഹിക്കുന്ന ഭരണകർത്താവിനെ കിട്ടും.
പക്ഷെ, ഒരു പ്രതിസന്ധിയിലും മാനവികതയും മതേതരത്വവും എന്റെ മനസ്സിൽ നിന്നുമൂ ർന്നുപോവില്ല. അവസാനംവരെ എന്നെ മുന്നോട്ട് നയിക്കുന്ന ആന്തരിക ചോദനയായി അവ എന്നിൽ നിലനിൽക്കുകയും ചെയ്യും.