അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എത്ര മഴയും വെയിലും വന്നു. എങ്കിലും വിരാട് കോലി എന്ന ആ 18-ാം നമ്പറുകാരനു മാറ്റമില്ലായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു കന്നിക്കിരീടം. ആവേശം വാനോളമുയർന്ന മത്സരത്തിൽ ആറു റൺസിനാണ് ബെംഗളൂരുവിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു. ലോക ക്രിക്കറ്റിലെ ഒരേയൊരു കിങ് വിരാട് കോലിയുടെ കിരീടത്തിലേക്ക് ഇനി ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം കൂടി. ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീട നേട്ടം.
ഉയർന്ന പിറക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 191 റൺസിന്റെ വിജയലക്ഷ്യം മറികടക്കുക പഞ്ചാബിനു എളുപ്പമായിരുന്നെങ്കിലും, ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബോളർമാർ പുറത്തെടുത്ത അസാമാന്യ പ്രകടനം ആർസിബിക്ക് കന്നിക്കിരീടം സമ്മാനിച്ചു. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുനാലിന്റെ പ്രകടനം ഫൈനലിൽ നിർണായകമായി.
പവർപ്ലേയിൽ 52 റൺസാണു പഞ്ചാബ് നേടിയത്. ജോഷ് ഹെയ്സൽവുഡിന്റെ അഞ്ചാം ഓവറിൽ സിക്സർ പറത്താൻ ശ്രമിച്ച പ്രിയൻഷിനെ ബൗണ്ടറി ലൈനിനു സമീപത്തുവച്ച് ഫിൽ സോൾട്ട് പിടിച്ചെടുക്കുകയായിരുന്നു. സ്കോർ 72 ൽ നിൽക്കെ പ്രബ്സിമ്രൻ സിങ്ങിനെ ക്രുനാൽ പാണ്ഡ്യ പുറത്തായി. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും പുറത്തായത് പഞ്ചാബിനെ ഞെട്ടിച്ചു. ഒരു റൺ മാത്രമെടുത്ത അയ്യരെ റൊമാരിയോ ഷെഫേർഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. നാലു സിക്സുകൾ പറത്തിയ ജോഷ് ഇംഗ്ലിഷ് 13–ാം ഓവറിൽ പുറത്തായതോടെയാണ് ആർസിബി കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. നേഹൽ വധേരയെയും മാർകസ് സ്റ്റോയ്നിസിനെയും മടക്കിയ ഭുവനേശ്വർ കുമാർ പഞ്ചാബിന്റെ ശേഷിക്കുന്ന സാധ്യതകളെയും ഇല്ലാതാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. സൂപ്പർതാരം വിരാട് കോലിയാണ്(43) ടീമിന്റെ ടോപ്‌സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ ഓവറിൽ കത്തിക്കയറിയെങ്കിലും ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങി. ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്‌കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55 ലെത്തി. പിന്നീട് പൂണ്ടുവിളയാടാമെന്ന മോഹം തട്ടുടച്ച് ചാഹൽ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു.
ആർസിബി 56-2 എന്ന നിലയിൽ നിൽക്കുമ്പോൾ നായകൻ രജത് പാട്ടിദാർ ആർസിബിയെ കരകയറ്റാനിറങ്ങി. അതേസമയം മറുസൈഡിൽ ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കർ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാൽ നായകൻ തകർത്തടിച്ചതോടെ ആർസിബി പത്തോവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. 11-ാം ഓവറിൽ പാട്ടിദാറും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 26 റൺസാണ് ആർസിബി നായകന്റെ സമ്പാദ്യം.
അതേസമയം മധ്യഓവറുകളിൽ വേഗം റൺസ് കണ്ടെത്താനാവാത്തത് ആർസിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകൾ നേരിട്ട കോലിക്ക് 43 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ലിവിങ്‌സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസും ജിതേഷ് ശർമ 10 പന്തിൽ നിന്ന് 24 റൺസുമെടുത്തു. റൊമാരിയോ ഷെഫേർഡ് 17 റൺസെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു. കൈൽ ജേമിസൺ പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.