ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാർട്ടി പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും അടക്കമാണു കേസ്.
സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകൾ ഉൾപ്പെടെ നശിപ്പിച്ച് പാർട്ടി പ്രവർത്തകർ അഴിഞ്ഞാടിയത്. നടനെ കണ്ട് ആവേശഭരിതരായവർ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളിൽ കയറിയതോടെ വാഹനത്തിന്റെ മുൻഭാഗവും തകർന്നു. സംഘം കടന്നുപോയതോടെ വിമാനത്താവളത്തിന്റെ മുൻഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകർത്തതായി കണ്ടെത്തി. തുടർന്നാണു കണ്ടാൽ അറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തത്.
പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും റോഡ് ഷോ നടത്തി. ചിത്രീകരണം പൂർത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോൾ ഇവിടെ വീണ്ടും സംഘർഷമുണ്ടായി. മാധ്യമപ്രവർത്തകരിൽ ചിലരെ വിജയ്‌യുടെ ബൗൺസർമാർ കയ്യേറ്റം ചെയ്തതും തർക്കത്തിനിടയാക്കി. കേരളത്തിൽ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്‌യുടെ ബൗൺസർമാരായി കൂടെയുണ്ടായിരുന്നത്.