ആലപ്പുഴ: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് കുമാർ നടത്തിയതെന്നു ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാർ. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യമായും വരെ പ്രശ്നങ്ങൾ ഉണ്ടാക്കി. അതുപോലെ രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും അതിൽ ഉൾപ്പെടുന്നു. ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി, രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവാണ് ഗണേഷ് കുമാറെന്നും ആരോപിച്ചു. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയതെന്നും സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. നേരത്തെ ഉണ്ടായ നിലപാട് ശരിയായിരുന്നില്ലായെന്ന് മനസിലായി. നിലപാട് മാറ്റം നല്ലൊരു കാര്യമായി കാണണം. നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമായി ഇതിനെ കണക്കാക്കാൻ ആകില്ല. ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണെങ്കിൽ അത് നല്ലതുതന്നെയാണ്. ശബരിമലയെ സംബന്ധിച്ചിടത്തോളം ആചാരാനുഷ്ഠാനങ്ങൾ അതേപോലെ തുടരുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതുപോലെ എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എൻഎസ്എസുമായി ഒരു തർക്കത്തിനോ, ആശയവിനിമയത്തിനോ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ പ്രതികരണം. അവരുമായി ഒരു സംവാദത്തിനോ, വിരോധത്തിനോ താൻ തയ്യാറല്ല. അരിയാഹാരം കഴിക്കുന്നവർക്ക് എന്താണ് സത്യമെറിയാം. ആരെയും കുറ്റപ്പെടുത്താനോ, മേന്മ നേടാനോ താനില്ല. പത്മഭൂഷൺ ആണ് പ്രശ്നം എന്ന് താൻ കരുതുന്നില്ല. പത്മഭൂഷൻ കിട്ടിയതിൽ എന്താണ് തെറ്റ്. മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു
















































