കോഴിക്കോട്: ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫിയെ മര്‍ദ്ദിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ചെവിയില്‍ നുള്ളിക്കോ. ഞങ്ങള്‍ വന്നാല്‍ ഒരാളെയും വെറുതെവിടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും തല്ലിച്ചതയ്ക്കാന്‍ കൂട്ടുനിന്നവര്‍ക്കെല്ലാം കൃത്യമായ മറുപടിയുണ്ടാകും. പ്രവര്‍ത്തകരുടെ വികാരമുള്‍ക്കൊണ്ടാണ് പറയുന്നത്. അക്രമത്തിന്റെയും കൊലവിളിയുടെയും ഭാഷയാണ് സിപിഐഎമ്മിന്റേതെന്നും വി ഡി സതീശന്‍ പറഞ്ഞു.
പേരാമ്പ്രയിൽ വിജയിക്കും ഉറപ്പാണ്. നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്നത് തീർച്ചയാണ്. രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി പിണറായി വിജയന്റെ സിപിഐഎം മാറി. കേരളത്തിലെ സിപിഐഎമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോള്‍. അവരുടെ പേരില്‍ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. അത് ചോദ്യം ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദം. അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകള്‍ അടിച്ചുമാറ്റി. സിപിഐഎമ്മുകാരായ വിഷ്ണുവിന്റെ കുടുംബം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.


















































