തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുറത്തുവന്ന പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ തന്നെയാണ് ഇതിനെ കാണുന്നു.
പരാതി ഉന്നയിച്ച പെൺകുട്ടി തനിക്ക് മകളെപ്പോലെയാണ്. ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാൽ, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയർന്നുവന്ന ആരോപണം പാർട്ടി ഗൗരവമായി പരിശോധിക്കും. ഇപ്പോൾ ഉയർന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നിൽ ഇതുവരെ എത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
‘പാർട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങൾ വന്നാൽ പാർട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. താൻ ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. എന്റെ മകളെപ്പോലത്തെ കുട്ടിയാണ് അവർ. മെസേജ് അയച്ചത് മാത്രമല്ല, അല്ലാതെ ഉയർന്ന ആരോപണങ്ങളും പാർട്ടി കർശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാൻ തന്നെ മുൻകൈയെടുക്കും, സതീശൻ കൂട്ടിച്ചേർത്തു.