തിരുവനന്തപുരം: കോൺഗ്രസിനെതിരെ പിവി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി. പാർട്ടിയുമായി സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. അതുപോലെ കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീർപ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
അതേസമയം അവസാന നിമിഷവും മത്സരിക്കുമെന്ന തുറുപ്പുചീട്ട് പുറത്തിറക്കി യുഡിഎഫിലെത്താൻ പരിശ്രമിക്കുകയാണ് പിവി അൻവർ. അൻവറിൻ്റെ പരാമർശങ്ങൾ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയിൽ മത്സരിക്കുന്ന കാര്യത്തിൽ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അൻവറിൻറെ പുതിയ പ്രഖ്യാപനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോൾ ചെളിവാരി എറിയുകയാണ്. യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനർജിയെ എത്തിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.
എന്നാൽ അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. കൂടാതെ അൻവർ മത്സരിക്കും എന്നതിൽ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് നേതൃത്വംതന്നെ മറുപടി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ആരോപണങ്ങളൊന്നും വ്യക്തിപരമായി കാണുന്നില്ല. വിജയിക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുള്ളത്. നിലമ്പൂരിലെ വികസന മുരടിപ്പാണ് പ്രധാന വിഷയം. അത് പ്രചാരണയുധമാക്കി മുന്നോട്ട് പോകുമെന്ന് ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.